print edition 'അവരെ തിരിച്ചുതരൂ' ; മഡുറോയുടെ മോചനത്തിനായി ലോകമെങ്ങും പ്രതിഷേധം

ബ്രസൽസ്
യുഎസ് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗോളതലത്തിൽ പ്രതിഷേധം കനത്തു. "അവരെ തിരിച്ചുതരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്‌ച ലോകത്താകമാനം അറുപത് നഗരങ്ങളിൽ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
യുഎസ് നഗരങ്ങളിലും പ്രതിഷേധമുയര്‍ന്നു.മഡുറോയേയും ഭാര്യയേയും തടവിൽ പാർപ്പിച്ചിരിക്കുന്ന ന്യൂയോർക്കിലെ മെട്രോ പൊളിറ്റന്‍ ഡിറ്റൻഷൻ സെന്ററിനും പുറത്തും പ്രതിഷേധമുയര്‍ന്നു. യുഎൻ ആസ്ഥാനത്തിന് പുറത്ത് മഡുറോയുടെ ചിത്രങ്ങൾ പതിച്ച പ്ലകാർഡുകൾ ഉയർത്തി. കൊളംബിയയിൽ, ബൊഗോട്ട, മെഡെലിൻ, കാലി, ബാരൻക്വില്ല, കുക്കുട്ട, കാർട്ടജീന എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരങ്ങളും മാർച്ചുകളും നടന്നു. ബൊഗോട്ടയിലെ യുഎസ് എംബസിക്ക് പുറത്തും പ്രതിഷേധമുയർന്നു.
ലാൻഡ്‌ലെസ് റൂറൽ വർക്കേഴ്സ് മൂവ്‌മെന്റ് (എംഎസ്ടി) ആഭിമുഖ്യത്തിൽ ബ്രസീലിയയിലെ ക്യൂബൻ എംബസിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് പ്രതിഷേധിച്ചത്. മെക്സിക്കോയിൽ, സാമ്രാജ്യത്വ വിരുദ്ധ മുന്നണി യുഎസ് എംബസിക്ക് പുറത്ത് പ്രതിഷേധിച്ചു. ഉറുഗ്വേയിലും എൽ സാൽവഡോറിലും റാലികളില്‍ വന്‍ജനപങ്കാളിത്തമുണ്ടായി.
ബെൽജിയം, ജർമ്മനി, സ്പെയിൻ, ബ്രസീൽ, നെതർലൻഡ്‌സ്, റഷ്യ, തുർക്കിയ, ദക്ഷിണ കൊറിയ, സെനഗൽ, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ, ഫിലിപ്പീൻസ്, ഇറാഖ്, ലെബനൻ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലും പ്രതിഷേധമുണ്ടായി. ദക്ഷിണാഫ്രിക്കൻ സർവകലാശാല മഡുറോയ്ക്കെതിരായ നടപടിക്കെതിരെ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു.










0 comments