യൂറോപ്പിൽ കൊടുംചൂട് തുടരുന്നു; ഫ്രാൻസിൽ താപനില 45 ഡിഗ്രിയിലേക്ക്, അതീവ ജാഗ്രത

പാരിസ്: യൂറോപ്പിനെ വരിഞ്ഞുമുറുക്കി അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നു. താപനില റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ പല രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ഫ്രാൻസിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്.
ഈ ആഴ്ച താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഉഷ്ണതരംഗങ്ങളിലൊന്നാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് കാലാവസ്ഥാ വിശകലന വിദഗ്ധർ പറഞ്ഞു.
ഫ്രാൻസിൽ 45 ഡിഗ്രിയും, പാരിസിൽ 41 ഡിഗ്രിയും, ലണ്ടനിൽ 39 ഡിഗ്രിയും, ബെർലിനിൽ 38 ഡിഗ്രിയും, ആംസ്റ്റർഡാമിൽ 34 ഡിഗ്രിയുമാണ് ഈ ആഴ്ച പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. ഫ്രാൻസിലെ പലയിടത്തും യുഎഇയിലെ താപനിലയേക്കാൾ ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്.
ബോർഡോയിൽ താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും. പാരിസ് ഉൾപ്പെടെ ഫ്രാൻസിലെ പകുതിയോളം പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയായി 800-ഓളം സ്കൂളുകൾ അടച്ചിടാനും, 1,500-ഓളം സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നേരത്തെ മടങ്ങാൻ അനുമതി നൽകാനും സർക്കാർ നിർദ്ദേശം നൽകി.
തീവ്രമായ ഉഷ്ണതരംഗത്തെത്തുടർന്ന് പല ട്രെയിൻ സർവീസുകളും റദ്ദാക്കി. സഹാറ മരുഭൂമിയിൽ നിന്ന് വടക്കൻ ദിശയിലേക്ക് വീശുന്ന ഉഷ്ണവായു യൂറോപ്പിന് മുകളിൽ കുടുങ്ങിക്കിടക്കുന്നതാണ് ചൂട് കൂടാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിന് പുറമെ സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളിലും താപനില അസാധാരണമാംവിധം ഉയർന്നിട്ടുണ്ട്. ഇറ്റലിയിലെ ഫ്ലോറൻസ്, മിലാൻ, ടൂറിൻ തുടങ്ങിയ എട്ട് നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വേഗത്തിൽ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ചൂട് വിരൽചൂണ്ടുന്നത്. കഴിഞ്ഞ വർഷവും യൂറോപ്പിൽ സമാനമായ രീതിയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.










0 comments