ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹത്ത് പന്ത് തട്ടി; കര്‍ണാടകയില്‍ കുട്ടികളെ ജനാലയിൽ കെട്ടിയിട്ട് മർദിച്ചു

image credit: india today
ബംഗളൂരു : ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹത്ത് പന്ത് തട്ടിയെന്ന കാരണത്താൽ കുട്ടികളെ ജനാലയിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലാണ് കുട്ടികൾക്കെതിരായ അതിക്രമം നടന്നത്.
സ്ത്രീയുടെ ദേഹത്ത് അബദ്ധത്തിൽ പന്ത് തട്ടിയെന്ന കാരണത്താൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ ക്ലാസ്മുറിയിലെ ജനാലയിൽ കെട്ടിയിട്ട ശേഷം ചെരുപ്പും മറ്റുമുപയോഗിച്ച് മർദിക്കുകയായിരുന്നു. പതിനാല് വയസുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികളെയാണ് മർദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. കുട്ടികളെ കെട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് രേണുക ശരണർ, ബസവരാജ് ശരണർ, അഭി ലമാനി എന്നീ പ്രതികളെ തിരിച്ചറിഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികൾ നിലവിൽ ചികിത്സയിലാണ്.










0 comments