ഫിഫ ലോകകപ്പിൽ നോർവേ-സെനഗൽ മത്സരത്തിന് മഴ ഭീഷണി; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കനത്ത ജാഗ്രത

Photo Credit:Social Media
ന്യൂജേഴ്‌സി: ഫിഫ ലോകകപ്പിൽ നോർവേ-സെനഗൽ മത്സരത്തിന് കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും വെല്ലുവിളിയാകുന്നു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാഷണൽ വെതർ സർവീസ് 'ഫ്ലഡ് വാച്ച്' പുറപ്പെടുവിച്ചു.
ഇന്ത്യൻ സമയം ജൂൺ 23 പുലർച്ചെ 5:30-ന് ആരംഭിക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിന് മേൽ കരിനിഴൽ വീഴ്ത്തിയാണ് കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
മെറ്റ്‌ലൈഫ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ബെർഗൻ കൗണ്ടി ഉൾപ്പെടെയുള്ള മേഖലകളിൽ ഉയർന്ന മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് നഗരപ്രദേശങ്ങളിലും ഡ്രെയിനേജ് സൗകര്യങ്ങൾ കുറഞ്ഞയിടങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നാണ് ആശങ്ക.
കനത്ത മഴയെത്തുടർന്ന് യാത്രാ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ യാത്രാ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സ്ഥിതിഗതികൾ മോശമായാൽ വീട്ടിൽ തന്നെ തുടരണമെന്നും ന്യൂയോർക്ക് സിറ്റി മേയർ സോറൻ മംദാനി അഭ്യർത്ഥിച്ചു.
ടൂർണമെന്റിന്റെ ഇതുവരെയുള്ള 11 ദിവസങ്ങളിൽ കാലാവസ്ഥാ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇത്തവണത്തെ മഴ വെല്ലുവിളിയാകുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.
ഫിഫയുടെ നിയമങ്ങൾ പ്രകാരം, അനിവാര്യമായ സാഹചര്യങ്ങളിൽ മത്സരം തടസ്സപ്പെട്ടാൽ, അത് പൂർണ്ണമായും ഉപേക്ഷിക്കുന്നതിന് പകരം മത്സരം നിർത്തിവെച്ച മിനിറ്റിൽ നിന്ന് പിന്നീട് പുനരാരംഭിക്കാനാണ് സാധ്യത.
സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ റദ്ദാക്കാനോ, മറ്റൊരു ദിവസത്തേക്ക് മാറ്റാനോ, അല്ലെങ്കിൽ മറ്റൊരു വേദിയിലേക്ക് മാറ്റാനോ ഫിഫയ്ക്ക് പൂർണ്ണ അധികാരമുണ്ട്. എന്തുതന്നെയായാലും, മത്സരത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ.










0 comments