യൂറോപ്പിനെ നടുക്കി ഉഷ്ണതരംഗം; മരണസംഖ്യ 10,000 കടന്നു

പ്രതീകാത്മക ചിത്രം|Photo:Reuters
ബ്രസ്സൽസ് : യൂറോപ്യൻ രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച റെക്കോഡ് ചൂടിൽ പതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായി ഔദ്യോഗിക കണക്കുകൾ. ജൂൺ അവസാന വാരം പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ ശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് 10,650 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരണപ്പെട്ടവരിൽ ഭൂരിപക്ഷവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്ന് യൂറോപ്യൻ ഹെൽത്ത് നെറ്റ്‌വർക്കായ യൂറോമോമോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
അമിതമായ ചൂട് കാരണം സൂര്യഘാതം ഉണ്ടാകുന്നതും, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നതുമാണ് മരണസംഖ്യ ഉയരാൻ കാരണം. കോവിഡ്19 ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളൊന്നും ഈ സമയത്ത് റിപ്പോർട്ട് ചെയ്യാത്തതിനാൽ, മരണനിരക്കിലെ ഈ വൻ വർധനവിന് കാരണം ഉഷ്ണതരംഗം മാത്രമാണെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയും ശക്തമായ ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിലാണ് ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ചൂട് ഉയർന്നത്. ഫ്രാൻസിലും ബെൽജിയത്തിലുമാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്. ബെൽജിയത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ലണ്ടനിലെ ഇംപീരിയൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ മറ്റൊരു പഠനത്തിൽ, ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മെയ്, ജൂൺ മാസങ്ങളിലുണ്ടായ ചൂടിൽ 2,700 പേർ മരിച്ചതായും ഇതിൽ 42 ശതമാനം മരണങ്ങൾക്കും കാരണം ആഗോളതാപനമാണെന്നും വ്യക്തമാക്കുന്നു. കടുത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തിരുന്നു.











0 comments