print edition യുദ്ധക്കെടുതിയിൽ മങ്ങിയ പെരുന്നാൾ

ഗാസ സിറ്റിയിലെ അൽ-സറായ സ്ക്വയറിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽനിന്ന് | PHOTO: AFP
ബെയ്‌റൂത്ത്: യുദ്ധവും പലായനവും കനൽ കോരിയിട്ട പശ്ചിമേഷ്യന്‍ മണ്ണിൽ അതിജീവന പ്രതീക്ഷയില്‍ ചെറിയപെരുന്നാള്‍. ലെബനനിലും ഗാസയിലുമെല്ലാം ഉറ്റവരെ നഷ്ടപ്പെട്ട വേദനയും പട്ടിണിയും ഭയവുമാണ് പെരുന്നാൾ ദിനത്തിലും തളംകെട്ടിനിന്നത്. ഇസ്രയേലിന്റെ ബോംബുകള്‍ ഉഴുതുമറിച്ചിട്ട ബെയ്‌റൂത്ത് നഗരത്തില്‍ തലചായ്ക്കാനൊരിടം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പതിനായിരങ്ങള്‍.
പെരുന്നാള്‍ ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളിലെ പരിമിതിക്കുള്ളില്‍ പ്രാർഥനകളിൽ മുഴുകുകയാണ് അവര്‍. ലെബനനിലുടനീളം പത്ത് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി പലായനം ചെയ്തിട്ടുണ്ട്. മരണം ആയിരം കടന്നു.
യുഎസ്-, ഇസ്രായേൽ കടന്നാക്രമണം മൂന്നാം ആഴ്ചയിലും തുടരുന്ന ഇറാനിലെ തെരുവുകളിലും സാമ്പത്തിക തകർച്ചയുടെ ആഘാതം പ്രകടമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിപണിയിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ പെരുന്നാള്‍ പങ്കുവയ്ക്കലുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഒതുങ്ങി. ഇറാനിലെ പെർഷ്യൻ പുതുവർഷമായ നൗറൂസും വെള്ളിയാഴ്‌ചയായിരുന്നു.
ഗാസയിലെ അമ്മമാർക്ക് ഈ പെരുന്നാളും തകർന്നുപോയ വീടുകളുടെയും നഷ്ടപ്പെട്ട മക്കളുടെയും ഓർമ്മ പുതുക്കലായി. പ്രിയപ്പെട്ടതെല്ലാം പെരുന്നാൾ സമ്മാനമായി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നവര്‍ക്ക് ഇന്ന് മിഠായികൾ പോലും വാങ്ങാൻ സാധിക്കുന്നില്ല. സാധനങ്ങളുടെ ലഭ്യതക്കുറവും അമിതവിലയും കാരണം സാധാരണക്കാർക്ക് പഴങ്ങളോ പച്ചക്കറികളോ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ. ഗാസയിലെ ഇൗദ് വിപണികൾ നിശ്ചലമായിരുന്നു. സുരക്ഷാ കാരണങ്ങളാൽ കുവൈത്തിലെ ഗ്രാൻഡ് മോസ്കില്‍ ഉൾപ്പെടെ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളില്‍ ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾ നിരോധിച്ചു.










0 comments