യു എസ് ഇടക്കാല തെരഞ്ഞെടുപ്പ്: മുൻകൂര്‍ വോട്ടിങ് തുടങ്ങി, മണ്ഡല പുനര്‍നിര്‍ണയ വിവാദവും ചര്‍ച്ചയിൽ

വാഷിങ്ടൺ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ നേരിട്ടുള്ള വോട്ടെടുപ്പിന് വെള്ളിയാഴ്ച തുടക്കമായി. പശ്ചിമേഷ്യയിലെ യുദ്ധവും പ്രതികാര നികുതി പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നഷ്ടമായ ജനപ്രീതി വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങൾക്കിടിയിലാണ് തെരഞ്ഞെടുപ്പ്. വിലക്കയറ്റവും ജീവിത ചെലവുകൾ ഉയര്‍ന്നതും വെല്ലുവിളിയായി തുടരുന്നു. യുദ്ധത്തിലേക്ക് എടുത്തു ചാടിയതിൽ പരക്കെ അതൃപ്തി നിലനിൽക്കുന്ന സാഹചര്യവുമാണ്.
വിര്‍ജീനിയയിൽ തുടക്കം
വിര്‍ജീനിയയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഐഡഹോ, മിനസോട്ട, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസുകളിലും വോട്ടിങ് കേന്ദ്രങ്ങളിലും നേരിട്ടെത്തി മുൻകൂര്‍ വോട്ട് (early voting) രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നടക്കുക. മുൻകൂര്‍ വോട്ട് സൗകര്യം നൽകുന്നതാണ് അമേരിക്കൻ രീതി.
യു എസ് ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിൽക്കുമോ അതോ ഡെമോക്രാറ്റുകൾ പിടിച്ചടക്കുമോ എന്നാണ് അറിയാനിരിക്കുന്നത്. ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാര്‍ടിക്ക് മേൽക്കൈ നഷ്ടമായാൽ അടുത്ത രണ്ടു വര്‍ഷത്തെ ട്രംപ് ഭരത്തിന് ഇത് തിരിച്ചടിയാവും. യുദ്ധം ഉൾപ്പെടെ നയങ്ങളിലും നിയമങ്ങളിലും പ്രതിപക്ഷത്തിന് സ്വാധീനം ചെലുത്താനാവും.
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ
മണ്ഡല പുനര്‍നിര്‍ണയവും
പെട്രോൾ വില വര്‍ധന, പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ആവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഇറാൻ യുദ്ധം, എഐ ഉയര്‍ത്തുന്ന ആശങ്കകൾ, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ എന്നിവയെല്ലാം പ്രചാരണ രംഗത്ത് ചര്‍ച്ചയാണ്.
യു എസ് നിയമ പ്രകാരം പത്ത് വര്‍ഷം കൂടുമ്പോൾ സെൻസസിന് ശേഷമാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത്. എന്നാൽ ഇത്തവണ ധൃതി പിടിച്ച് നേരത്തെയാക്കി. പല സംസ്ഥാനങ്ങളിലും മണ്ഡലങ്ങളുടെ അതിര്‍ത്തികൾ മാറ്റിയത് വിവാദമായി. റിപ്പബ്ലിക്കൻ പാര്‍ടി ഭരിക്കുന്ന ടെക്സാസിൽ ആദ്യം നീക്കം തുടങ്ങി. ഇതിന് മറുപടിയായി ഡെമോക്രാറ്റുകൾ ഭരിക്കുന്ന കാലിഫോര്‍ണിയ ഉൾപ്പെടെ സംസ്ഥാനങ്ങളും പുനര്‍നിര്‍ണയം നടത്തി. അതിര്‍ത്തികൾ മാറ്റി നിശ്ചയിച്ചു. പ്രൊട്ടക്ട് ഡെമോക്രസി (Protect Democracy) പഠനങ്ങൾ പ്രകാരം പത്ത് ശതമാനം പേര്‍ അതായത് 3.48 പേര്‍ നേരത്തെ ഉണ്ടായിരുന്ന മണ്ഡലങ്ങൾക്ക് പുറത്തായ സാഹചര്യം ഉണ്ടായി.
ഇതിനിടെ വോട്ടിങ് രീതികളെ ചോദ്യം ചെയ്യാനും കേന്ദ്രീകൃത നിയന്ത്രണത്തിന് കീഴിലാക്കാനുമുള്ള ഡൊണാൾഡ‍് ട്രംപിന്റെ നീക്കങ്ങൾ വലിയ പ്രതിഷേധം നേരിട്ടു. സംസ്ഥാനങ്ങളുടെ അധികാരവും ഫെഡറൽ സ്വാതന്ത്ര്യവും പരിമിതപ്പെടുത്താനുള്ള നീക്കങ്ങൾ എതിര്‍പ്പ് നേരിട്ടു. താപാൽ വോട്ടുകൾക്ക് മേലുള്ള നിയന്ത്രണം കയ്യിലാക്കാനുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി ഇടപെട്ട് തള്ളി.










0 comments