കാമറ ഒപ്പിയെടുത്തു; 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ

Photo: NDTV
ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ. ബംഗളൂരു സിറ്റി ലോകായുക്ത നടത്തിയ ഓപ്പറേഷനിലാണ് സൗത്ത് കമ്മീഷണറേറ്റിന് കീഴിലെ സൗത്ത് ഡിവിഷൻ-4 സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് മോഹിത് പ്രതാപ് സിങ് പിടിയിലായത്. സയ്യിദ് സമീർ എന്ന വ്യവസായിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്.
ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ ലഭിച്ച വ്യാജ പരാതി തീർപ്പാക്കുന്നതിനും കേസ് അവസാനിപ്പിക്കുന്നതിനുമായി 8 ലക്ഷം രൂപ ഇയാൾ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. കോറമംഗലയിലെ കേന്ദ്രീയ സദൻ ഓഫിസിലുള്ള സൂപ്രണ്ടിന്റെ ഔദ്യോഗിക ചേംബറിനുള്ളിൽ വച്ചാണ് തുക കൈമാറിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ലോകായുക്താ കാമറയിൽ ഒപ്പിയെടുക്കുകയും ചെയ്തു.
മോഹിത്തിനു വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച സൽമാൻ ഷെയ്ഖ് എന്ന സ്വകാര്യ വ്യക്തിയെയും ലോകായുക്ത പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ലോകായുക്ത അറിയിച്ചു.









0 comments