കോംഗോയിൽ എബോള വ്യാപനം രൂക്ഷം; മരണം 600 കടന്നു

പ്രതീകാത്മക ചിത്രം
കിൻഷാസ : ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതീവ ഗുരുതരാവസ്ഥയിലേക്ക്. രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കഴിഞ്ഞതായും മുൻപ് രോഗബാധയില്ലാതിരുന്ന പുതിയ പ്രദേശങ്ങളിലേക്ക് കൂടി വൈറസ് പടരുന്നതായും വ്യാഴാഴ്ച സർക്കാർ ഔദ്യോഗികമായി അറിയിച്ചു. കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഷോപ്പോ, ഔട്ട്-ഊലെ പ്രവിശ്യകളിലാണ് പുതുതായി രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗത്തിന്റെ പ്രധാന പ്രഭവകേന്ദ്രമായ ഇറ്റൂരിക്ക് പുറത്തേക്കും എബോള വ്യാപിക്കുന്നത് ആഫ്രിക്കയെയാകെ വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ ഷോപ്പോ പ്രവിശ്യയിലെ കിസംഗാനിയിൽ പുതുതായി രണ്ട് കേസുകൾ സംശയിക്കുന്നതായി വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തുടനീളം സ്ഥിരീകരിച്ച ആകെ എബോള കേസുകളുടെ എണ്ണം 1,759 ആയി ഉയർന്നു. ഷോപ്പോയിൽ കണ്ടെത്തിയ രണ്ട് കേസുകളിൽ ഒന്നിന് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത ഇറ്റൂരി പ്രവിശ്യയിലെ നിയ-നിയ ഹെൽത്ത് സോണുമായി ബന്ധമുണ്ട്. എന്നാൽ രണ്ടാമത്തെ കേസിന് നിലവിൽ അറിയപ്പെടുന്ന രോഗബാധിത പ്രദേശങ്ങളുമായി യാതൊരുവിധ ഭൂമിശാസ്ത്രപരമായ ബന്ധവുമില്ലാത്തത് ലോകാരോഗ്യ സംഘടനയെയും ആരോഗ്യ വിദഗ്ദ്ധരെയും കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിതെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യാഴാഴ്ച വ്യക്തമാക്കി.
ആഴ്ചകളോളം ഔദ്യോഗികമായി കണ്ടെത്താനാകാതെ പടർന്നതിന് ശേഷമാണ് മെയ് 15ന് കോംഗോ അധികൃതർ പുതിയ എബോള വ്യാപനം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ബുണ്ടിബുഗ്യോ വൈറസാണ് ഈ പുതിയ രോഗവ്യാപനത്തിന് കാരണം. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമായിട്ടില്ലെന്നത് കോംഗോയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയുയർത്തുന്നു.
എബോള വൈറസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷകർ ആരംഭിച്ച പഠനങ്ങളുടെ ഭാഗമായി ചികിത്സയ്ക്കായുള്ള ക്ലിനിക്കൽ ട്രയലുകൾ കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായ കിഴക്കൻ കോംഗോയിലെ നിരന്തരമായ ആഭ്യന്തര സംഘർഷങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും ആവശ്യത്തിന് അന്താരാഷ്ട്ര ഫണ്ടുകൾ ലഭ്യമല്ലാത്ത സാഹചര്യവും രോഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവത്താലും ദാരിദ്ര്യവും മൂലവും കോംഗോയിലെ ജനങ്ങൾ വീണ്ടുമൊരു വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണ്.











0 comments