അധ്യാപകർക്ക് ശമ്പളം നൽകാതെ സർക്കാർ; സ്കൂൾ ഫിറ്റ്‌നസിന്റെ പേരിൽ ബലിയാടാക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഒരു വർഷത്തേക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ അധ്യാപകർക്ക് ജൂലൈ 15 മുതലുള്ള ശമ്പളം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. ഫിറ്റ്‌നസ് നേടുന്നതിൽ മാനേജ്‌മെന്റുകൾ വരുത്തിയ വീഴ്‌ചയ്ക്ക് അധ്യാപകരെ ബലിയാടാക്കുന്നതാണ് സർക്കാർ നിർദേശം.
സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് ഒന്നോ രണ്ടോ മാസത്തേക്ക് പ്രൊവിഷണൽ (താൽക്കാലികം) ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കെഇആർ ചട്ടങ്ങളോ ഉത്തരവോ ലഭ്യമല്ല. ഒരു അധ്യയന വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് നൽകുന്ന ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണയ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പ്രൊവിഷണൽ ഫിറ്റ്നസ് അധ്യയനം ആരംഭിക്കുന്നതിനുവേണ്ടിമാത്രം നൽകുന്ന താൽക്കാലിക സംവിധാനമാണ്. ഇതിന്റെ കാലാവധി കഴിയുന്നതിനുമുന്പ് സ്‌കൂൾ അധികൃതർ ഒരു വർഷത്തേയ്ക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നെങ്കിൽമാത്രം വിദ്യാഭ്യാസ ഓഫീസർമാർ തസ്തിക നിർണയ ഉത്തരവ് നൽകിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം. അല്ലെങ്കിൽ സ്കൂൾ മാനേജർ സർക്കാരിൽനിന്ന് പ്രത്യേക അനുമതി ലഭ്യമാക്കണം. ഇത്തരത്തിൽ തസ്തിക നിർണയം നടത്താനാകാത്ത സ്‌കൂളുകളിലെ അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ തസ്തിക ലഭ്യമായ സ്‌കൂളുകളിൽ ക്രമീകരിക്കണമെന്ന് സർക്കുലറിലുണ്ട്. എന്നാൽ, ഒഴിവുകൾ ലഭ്യമല്ലെങ്കിൽ ശമ്പളം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. വിവിധ സർക്കാർ പദ്ധതികളിൽ നവീകരണം നടക്കുന്ന സ്കൂളുകളിൽ 2025–-26ലെ തസ്തികകൾ തുടരുന്നതിനുള്ള കുട്ടികൾ ഉണ്ടെങ്കിൽ തൽസ്ഥിതി തുടരാം. ഈ സ്കൂളുകളിൽ നിലവിൽ ക്ലാസുകൾ പ്രവർത്തിക്കുന്നത് ഫിറ്റ്നസ് ലഭ്യമായ കെട്ടിടങ്ങളിൽ തന്നെയാണെന്ന് ഉറപ്പുവരുത്തണം.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശം അധ്യാപകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പുനഃപരിശോധിക്കണമെന്നും കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പറഞ്ഞു.











0 comments