സർക്കാർ അഭിഭാഷകരുടെ നിയമനം: വീതംവയ്‌പ്പ് തീരുന്നില്ല; ഇല്ലാത്ത തസ്‌തികവരെ സൃഷ്ടിച്ചു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും സർക്കാർ അഭിഭാഷകരുടെ നിയമനത്തിലെ വീതംവയ്‌പ്പ് തീരുന്നില്ല. സുപ്രീം കോടതിയിലേക്ക് സീനിയർ സ്‌റ്റാൻഡിങ് കൗൺസൽ എന്ന ഇല്ലാത്ത തസ്‌തികവരെയുണ്ടാക്കി നിയമനം നടത്തി. ഹൈക്കോടതിയിലേക്ക് 12 പേരുടെ പുതിയ അഭിഭാഷക തസ്‌തിക സൃഷ്‌ടിച്ചു. നിലവിൽ 140 സർക്കാർ അഭിഭാഷകരുണ്ട്. പുറമേയാണ് മൂന്ന് സ്‌പെഷ്യൽ ഗവ. പ്ലീഡർമാരുടെയും നാല് സീനിയർ പ്ലീഡർമാരുടെയും അഞ്ച് പ്ലീഡർമാരുടെയും അധിക തസ്‌തിക മന്ത്രിസഭ അംഗീകരിച്ചത്.
പ്ലീഡർമാരുടെ നിയമനത്തിൽ തർക്കം രൂക്ഷമാണ്. ചിലർ രാജിവച്ചു. അഴിമതിയാണെന്ന് ലോയേഴ്‌സ് കോൺഗ്രസും ആരോപിച്ചിരുന്നു. സ്‌പെഷൽ ജിപിമാർക്ക് ഒന്നര ലക്ഷവും സീനിയർമാർക്ക് 1.40 ലക്ഷവും ജിപിമാർക്ക് 1.20 ലക്ഷവുമാണ് പ്രതിമാസ ശമ്പളം. പ്രതിമാസം 16.10 ലക്ഷം രൂപ സർക്കാരിന് അധികബാധ്യതയാകും. പുറമേ മറ്റ് അലവൻസുകളും. സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാരിന്റെ ധവളപത്രം പറയുമ്പോഴാണ്, ഗ്രൂപ്പുകളെ തൃപ്‌തിപ്പെടുത്താനുള്ള നീക്കം.
സീനിയർ ഗവ. പ്ലീഡറായി നിയമിച്ചയാളെ രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ സ്‌പെഷൽ ഗവ. പ്ലീഡറാക്കി നിയമിച്ചുകൊണ്ടുള്ള മറിമായവും കഴിഞ്ഞദിവസത്തെ ഉത്തരവിലുണ്ട്. ജൂൺ 24ന് സീനിയർ ഗവ. പ്ലീഡറാക്കി നിയമിച്ച അരുൺ ചന്ദ്രനാണ് രണ്ടാഴ്‌ചകൊണ്ട് സ്‌പെഷൽ ആയത്. ഇദ്ദേഹത്തെ നിയമിക്കാൻ മന്ത്രി എം ലിജു പ്രത്യേകം താൽപര്യമെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് താൽപര്യമില്ലാതിരുന്നതിനാൽ വൈകി. പിന്നീട് സീനിയർ തസ്‌തികയിൽ നിയമിച്ചെങ്കിലും ചുമതലയേറ്റില്ല. അതിനാലാണ് പുതിയതസ്‌തിക. സുപ്രീം കോടതിയിൽ എം ആർ രമേഷ്‌ബാബുവിനെയാണ് ഇല്ലാത്ത സീനിയർ തസ്‌തികയിൽ നിയമിച്ചത്.











0 comments