ad
Deshabhimani

ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണം; അത് പാടില്ലായിരുന്നുവെന്ന് ട്രംപ്

Trump
വെബ് ഡെസ്ക്

Published on Jun 14, 2026, 10:46 PM | 2 min read

ബെയ്‌റൂട്ട്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഒപ്പുവെക്കുന്നതിൽ നിർണായക ചർച്ചകൾ നടക്കവേ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മൂന്ന് മിസൈലുകൾ വിക്ഷേപിച്ചതിന് മറുപടിയായാണ് ബെയ്‌റൂട്ടിലെ ദാഹിയേ മേഖലയിലുള്ള ഹിസ്ബുള്ള കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം പ്രത്യാക്രമണം നടത്തിയത്. രണ്ട് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്നത് കരാറിലെ പ്രധാന വ്യവസ്ഥയായിരിക്കെ, ഈ ആക്രമണം സമാധാന ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.


ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപണം നഗ്നമായ വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സ്വന്തം പ്രദേശത്തിന് നേരെയുള്ള ഇത്തരം പ്രകോപനങ്ങൾ സഹിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പൂർണ്ണമായി പിന്മാറാതെ വെടിനിർത്തലില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള. ഇതിനിടെ, അതിർത്തിയിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനനിലെ മുപ്പതോളം പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോരാൻ ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചു.


ഇറാനുമായുള്ള സമാധാന കരാർ യാഥാർഥ്യമാകുന്നതിന് തൊട്ടുമുമ്പ് ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി വിമർശിച്ചു. ഇത്തരം നീക്കങ്ങൾ സമാധാന ശ്രമങ്ങളെ തടസപ്പെടുത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്ന കരാറിലേക്ക് അടുക്കുകയാണെന്നും എല്ലാ കക്ഷികളും പിന്മാറണമെന്നും സോഷ്യൽ മീഡിയയിലൂടെ ട്രംപ് വ്യക്തമാക്കി. തന്റെ 80-ാം ജന്മദിനത്തിൽ തന്നെ കരാർ ഒപ്പുവെക്കുമെന്ന് ആവർത്തിക്കുകയാണ് ട്രംപ്. വെടിനിർത്തലിനായുള്ള 60 ദിവസത്തെ തുടർചർച്ചകൾക്ക് വഴിയൊരുക്കുമെന്നും ട്രംപ് പറയുന്നു.


അതേസമയം, യുഎസ്-ഇറാൻ കരാർ ഒപ്പിടുന്ന കാര്യത്തിൽ ഭരണകൂടം ഇപ്പോഴും ശരിയായ പാതയിലാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. കരാർ നിബന്ധനകൾ അന്തിമമാക്കാൻ സഹായിക്കുന്നതിനായി ഖത്തർ മധ്യസ്ഥർ ഇറാനിലെത്തിയിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെയും കൈയിലാണെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിലേറെയായി ആഗോള ഊർജ്ജ വിതരണത്തെയും ലോക സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയ ഈ സംഘർഷം അവസാനിപ്പിക്കാനുള്ള നിലവിലെ ചർച്ചകളെ അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home