മെഡിക്കൽ പിജി പ്രവേശന കൗൺസലിങ്
സുരക്ഷാ നിക്ഷേപം തിരികെനൽകാതെ എംസിസി

കോട്ടയം
മെഡിക്കൽ പിജി കോഴ്സ് പ്രവേശന കൗൺസലിങ്ങിന് വാങ്ങുന്ന സുരക്ഷാ നിക്ഷേപ തുക മെഡിക്കൽ കൗൺസലിങ് കമ്മിറ്റി തിരികെ നൽകുന്നില്ലെന്ന് പരാതി. കൽപ്പിത സർവകലാശാല കാറ്റഗറിയിലേക്കുള്ള പ്രവേശന കൗൺസലിങ്ങിന് മടക്കിനൽകേണ്ട സുരക്ഷാ നിക്ഷേപമായി വിദ്യാർഥികളിൽനിന്ന് രണ്ടുലക്ഷം രൂപയാണ് എംസിസി വാങ്ങിയത്. ഒക്ടോബറിൽ ഈടാക്കിയ തുകയാണ് എംസിസി പിടിച്ചുവച്ചിരിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളിൽനിന്നായി കോടികളാണ് പിടിച്ചുവച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനും എംസിസിക്കും പലതവണ നിവേദനം നൽകിയിട്ടും ഫലമില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. നാലുഘട്ടമായാണ് മെഡിക്കൽ പിജി സീറ്റുകളിലേക്കുള്ള ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്മെന്റ് നടക്കുന്നത്. രണ്ടാം അലോട്ട്മെന്റിൽ ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും സംസ്ഥാന ക്വാട്ടയിൽ പ്രവേശനം നേടിയതിന്റെ പേരിലാണ് നിക്ഷേപത്തുക തിരിച്ചുനൽകാത്തതെന്ന് കോട്ടയത്തെ പിജി വിദ്യാർഥി പറഞ്ഞു. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് കേരളത്തിലെ ഒരു കോളേജിലാണ് കൽപ്പിത സർവകലാശാല വിഭാഗത്തിൽ രണ്ടാം അലോട്ട്മെന്റ് ലഭിച്ചത്. സംസ്ഥാനത്തെ മറ്റൊരു സ്വകാര്യകോളേജിലും അലോട്ട്മെന്റ് ലഭിച്ചതോടെ കുറഞ്ഞ ഫീസ് നിരക്ക് പരിഗണിച്ച് പ്രവേശനം നേടുകയായിരുന്നു. കഴിഞ്ഞ നീറ്റ് പിജിക്ക് 2,42,493 വിദ്യാർഥികളാണ് രജിസ്‌റ്റർ ചെയ്‌തത്. 2,30,114 പേരാണ് പരീക്ഷ എഴുതിയത്.









0 comments