print edition ജന്മാവകാശ പൗരത്വം നിയന്ത്രിക്കാൻ ഉത്തരവിറക്കി ട്രംപ്

വാഷിങ്‌ൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്കുള്ള ജന്മസിദ്ധമായ പൗരത്വം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ ഇറക്കി. യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതി ഉറപ്പുനൽകുന്ന അവകാശത്തെ ഇല്ലാതാക്കാനുള്ള ട്രംപിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതിവിധിയെ മറികടക്കാനുള്ള പുതിയ നീക്കം നിയമപോരാട്ടങ്ങൾക്ക് വഴിയൊരുക്കും. ഭരണഘടനാവിരുദ്ധമായ ഉത്തരവുകൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ അറിയിച്ചു.
വിദേശ സർക്കാർ ജീവനക്കാർ, ഭീകരസംഘടനകളിലെ അംഗങ്ങൾ, ശത്രുരാജ്യങ്ങളിലെ വ്യക്തികൾ എന്നിവർക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികളെ ജന്മപൗരത്വത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതാണ് ആദ്യത്തെ ഉത്തരവ്. കുട്ടികൾക്ക് പൗരത്വം നേടിയെടുക്കാൻ വേണ്ടി ഗർഭിണികൾ താൽക്കാലിക വീസയിൽ അമേരിക്കയിലേക്ക് എത്തുന്ന ‘ബർത്ത് ടൂറിസം' നിരോധിക്കുന്നതാണ് മറ്റൊന്ന്.
യുഎസിൽ നിയമവിരുദ്ധമായോ താൽക്കാലികമായോ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികൾക്ക് പൗരത്വം നിഷേധിക്കാൻ 2025 ജനുവരിയിൽ ട്രംപ് പുറപ്പെടുവിച്ച ഉത്തരവ്, ജൂണിൽ സുപ്രീംകോടതി തള്ളിയിരുന്നു.










0 comments