ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി: റിപ്പോർട്ട്

വാഷിംഗ്ടൺ: ലോകത്തെ പ്രമുഖ സർവേ ഏജൻസിയായ റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ ഏറ്റവും പുതിയ വോട്ടെടുപ്പ് വിവരങ്ങൾ പ്രകാരം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയും ഭരണപരമായ അംഗീകാര റേറ്റിംഗും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കാലാവധിയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നതായി റിപ്പോർട്ട്. 2017 ഡിസംബറിൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ റേറ്റിംഗിന് തുല്യമാണ് ഇപ്പോഴത്തെ ഈ കണക്കുകൾ എന്നത് റിപ്പബ്ലിക്കൻ ക്യാമ്പുകളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു
ഇറാനുമായുള്ള സൈനിക സംഘർഷം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുമെന്ന ഭൂരിപക്ഷം അമേരിക്കൻ ജനതയുടെ വിലയിരുത്തലാണ് ട്രംപിന് തിരിച്ചടിയാകുന്നത്. സർവേയിൽ പങ്കെടുത്തവരിൽ കേവലം 33 ശതമാനം പേർ മാത്രമാണ് പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത്. അതേസമയം 64 ശതമാനം പേർ അദ്ദേഹത്തിന്റെ നയങ്ങളെ പൂർണ്ണമായും എതിർത്തു. ഈ മാസമാദ്യം രേഖപ്പെടുത്തിയ 35 ശതമാനത്തിൽ നിന്നാണ് ഈ കനത്ത തകർച്ച.
പണപ്പെരുപ്പം കുറയ്ക്കുമെന്നും വിദേശ രാജ്യങ്ങളുമായുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വാഗ്ദാനം നൽകി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ട്രംപിന്, സാമ്പത്തിക ആഘാതവും പെട്രോൾ വിലക്കയറ്റവും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കും ഈ അവസ്ഥ കടുത്ത വെല്ലുവിളിയാകുന്നു.
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ നടത്താനുള്ള ട്രംപിന്റെ തീരുമാനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കിയത്.










0 comments