കലിക്കറ്റ് സർവകലാശാല
ഡിഎസ്‌യു മാഗസിൻ ‘ദജ്ജാല്' പ്രകാശിപ്പിച്ചു

കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ മാഗസിൻ ‘ദജ്ജാല്' ഐഷി ഘോഷ് പ്രകാശിപ്പിക്കുന്നു
സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം
‘നുണ നാട് ഭരിക്കുമ്പോൾ സത്യം പറയുന്നവർ ഒറ്റപ്പെടും...' ഇന്നിന്റെ ദേശീയ രാഷ്ട്രീയ സാഹചര്യം പ്രതിപാദിക്കുന്ന കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്‌യു) മാഗസിൻ ‘ദജ്ജാല്' പ്രകാശിപ്പിച്ചു. കലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങ് ഡൽഹി ജന്തർമന്തിറിലെ വിദ്യാർഥി സമരനായിക ഐഷി ഘോഷ് ഉദ്ഘാടനംചെയ്തു. ഡിഎസ്‌യു ചെയർമാൻ ടി വി അമർദേവ് അധ്യക്ഷനായി. 'ജനാധിപത്യം വലിയ നുണയാണ്' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി വിദ്യാർഥികൾ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം തീർത്തു. ജനാധിപത്യ സംരക്ഷണത്തിനായി രാജ്യത്തിന്റെ തെരുവോരങ്ങളിൽ നടന്ന പോരാട്ടങ്ങളുടെ ചിത്രവും വിദ്യാർഥികൾ ഉയർത്തി. മാഗസിൻ എഡിറ്റർ ജെ നയന അവതരണം നടത്തി. മാഗസിൻ സമിതിയംഗം എൻ യു സജീവ് സംസാരിച്ചു. ഡിഎസ്‌യു സെക്രട്ടറി സബാഹ് തൻവീർ സ്വാഗതവും മാഗസിൻ സമിതി സബ് എഡിറ്റർ ടി ഗോപിക പ്രസാദ് നന്ദിയും പറഞ്ഞു. റാസ ബീഗത്തിന്റെ ഗസൽസന്ധ്യ അരങ്ങേറി.
‘വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി നിൽക്കണം’
തേഞ്ഞിപ്പലം
രാജ്യത്തെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനെതിരെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഐഷി ഘോഷ് പറഞ്ഞു. നമ്മുടെ രാജ്യം നേരിടുന്ന പ്രതിസന്ധി തിരിച്ചറിയണം. പണമുള്ളവർക്കുമാത്രം വിദ്യാഭ്യാസമെന്ന രീതിയാണ് നിലനിൽക്കുന്നത്. ഇതിനെതിരെ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കണം. വിദ്യാർഥികൾ സ്വന്തം കാര്യംമാത്രം നോക്കുന്നതിന് പകരം സമൂഹത്തെക്കൂടി പരിഗണിക്കണം. ജന്തർമന്തിറിലെ സമരം രാജ്യത്തെ യുവാക്കളുടെ ശക്തി തെളിയിച്ചു. സംസ്ഥാനത്തും നിരവധി പോരാട്ടങ്ങൾ നടക്കുന്നു. നമ്മുടെ പോരാട്ടങ്ങൾ തിരിച്ചറിയണം. ആടിയും പാടിയും എഴുതിയും നൃത്തംചെയ്തും ഓരോ വികാരങ്ങളും പ്രകടിപ്പിക്കണം. കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ മാഗസിൻ പ്രകാശിപ്പിച്ച് ഐഷി ഘോഷ് പറഞ്ഞു.










0 comments