print edition രവീന്ദ്രൻ വധക്കേസ് പ്രതി 22 വർഷത്തിനുശേഷം പിടിയിൽ

കൊല്ലപ്പെട്ട രവീന്ദ്രൻ, പിടിയിലായ രാഗേഷ് (അന്നും ഇന്നും)
സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:05 AM | 1 min read
കണ്ണൂർ : സിപിഐ എം പ്രവർത്തകൻ നാദാപുരം കക്കട്ടിൽ അന്പലക്കുളങ്ങര കല്ലുപുരയ്ക്കൽ രവീന്ദ്രനെ (47) കണ്ണൂർ സെൻട്രൽ ജയിലിൽ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം ബംഗളൂരുവിൽ പിടിയിൽ. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനു സമീപത്തെ രാഗേഷി (49)നെയാണ് സിറ്റി പൊലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തത്.
2004 ഏപ്രിൽ ആറിനാണ് സെൻട്രൽ ജയിലിലെ രാഷ്ട്രീയ കൊലപാതകം. സിപിഐ എം പ്രവർത്തകരും അനുഭാവികളുമായ തടവുകാരെ പാർപ്പിച്ചിരുന്ന ഏഴാം ബ്ലോക്കിലേക്ക് സംഘടിച്ചെത്തിയ ആർഎസ്എസ് തടവുകാർ രവീന്ദ്രനെയും കൂടെയുണ്ടായിരുന്ന രാജുവിനെയും രാജേഷിനെയും ആക്രമിക്കുകയായിരുന്നു. എട്ടാം ബ്ലോക്കിൽ പാർപ്പിച്ചിരുന്ന പ്രതികൾ കൂട്ടക്കൊല ലക്ഷ്യമിട്ടാണ് ഏഴാം ബ്ലോക്കിലെത്തി അക്രമം നടത്തിയത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ കൊലപാതകത്തിൽ ഒന്പത് ആർഎസ്‌എസുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 12–ാം പ്രതിയായ രാഗേഷ് ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായിരുന്നു.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത 2001-ലെ കൊമ്പ്ര പ്രദീപൻ വധക്കേസ്, യോഗാനന്ദൻ വധശ്രമക്കേസ് എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഗേഷ്. ബംഗളൂരുവിനടുത്തുള്ള തർബനഹള്ളിയിൽ ‘സാബു’ എന്ന പേരിലാണ് രാഗേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. കാറ്ററിങ് ജോലി ചെയ്യുന്ന രാഗേഷ് തൃശൂർ സ്വദേശിനിയെ വിവാഹംചെയ്‌ത് 20 വർഷമായി കുടുംബസമേതം താമസിക്കുകയായിരുന്നു. സുഹൃത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കൾ അർധരാത്രി അന്വേഷകസംഘം വീട് വളഞ്ഞാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തെ കണ്ടതോടെ വീട്ടിലെ വളർത്തുനായയെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതിയെ പിടികൂടി.










0 comments