print edition ട്രംപിന്റെ കൂട്ട നാടുകടത്തലിന് കോടതിയുടെ പച്ചക്കൊടി

Donald Trump Image Credit : free press journal
വാഷിങ്‌ടൺ: അമേരിക്കയിൽ കുടിയേറ്റക്കാരെ വിചാരണയോ കോടതിനടപടികളോ ഇല്ലാതെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന് യുഎസ് ഫെഡറൽ അപ്പീൽ കോടതിയുടെ അനുമതി. 2–1 ഭൂരിപക്ഷത്തിൽ ഡിസി സർക്യൂട്ട് അപ്പീൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പ്രതിഷേധം ശക്തമായി. മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങളെയും കാറ്റിൽപ്പറത്തുന്ന നടപടിക്കെതിരെ യുഎസിലെ പ്രവാസി സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അതിർത്തിയിൽനിന്ന് 100 മൈൽ ചുറ്റളവിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ‘ഫാസ്റ്റ് ട്രാക്ക്' നാടുകടത്തൽ ഇനി അമേരിക്കയിലെ ഏത് നഗരത്തിലും ഗ്രാമത്തിലും നടപ്പാക്കാൻ ഇമിഗ്രേഷൻ അധികൃതർക്ക് (ഐസിഇ) കോടതി അനുമതി നൽകി. പിടിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് അഭിഭാഷകനെ വയ്ക്കാനോ, ഇമിഗ്രേഷൻ ജഡ്ജിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാനോ അവസരമുണ്ടാകില്ല. രണ്ടുവർഷത്തിലേറെയായി യുഎസിൽ താമസിക്കുന്നവരാണെന്ന് രേഖാമൂലം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും ഉടനടി നാടുകടത്താം. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള പാവപ്പെട്ട തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ട്രംപ് വംശീയ അജൻഡ തീവ്രമായി നടപ്പാക്കുന്നത്.
ട്രംപ് അനുകൂലികളായ രണ്ടു ജഡ്ജിമാർ ഉൾപ്പെട്ട പാനലാണ് വിധി പുറപ്പെടുവിച്ചത്. പ്രസിഡന്റായിരിക്കെ ബറാക് ഒബാമ നിയമിച്ച ജഡ്ജി റോബർട്ട് വിൽക്കിൻസ് വിധി ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിജോജിപ്പ് രേഖപ്പെടുത്തി. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകൾ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷാ ഗ്യാരന്റി വേണമെന്ന് യുഎസിനോട് ഗൾഫ് രാജ്യങ്ങൾ
-യുഎസ്–ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണത്തിൽ തങ്ങൾ നേരിടേണ്ടി വന്ന കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ, ഭാവിയിൽ ഏതു കരാറിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഗൾഫ് സന്ദർശനത്തിനിടയിലാണ് സഖ്യകക്ഷിൾ ആശങ്ക അറിയിച്ചത്. യുദ്ധകാലത്ത് ഇറാൻ പ്രത്യാക്രമണത്തിൽ ഭൂരിഭാഗവും ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയാണ്. റൂബിയോ സന്ദർശിച്ച യുഎഇ നേരിട്ടത് മിസൈൽ–-ഡ്രോൺ 2,800 ആക്രമണങ്ങളാണ്.
കുവൈത്ത് വിമാനത്താവളം, വാണിജ്യ തുറമുഖങ്ങൾ, സമുദ്രജല ശുദ്ധീകരണ ശാലകൾ എന്നിവ ആക്രമിക്കപ്പെട്ടു. ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ എണ്ണയും പ്രകൃതിവാതകവും ആഗോള വിപണിയിലേക്ക് എത്തിക്കുന്ന ഹോർമുസ് കടലിടുക്കിൽ തടസ്സമില്ലാത്ത കപ്പൽഗതാഗതം ഉറപ്പാക്കണമെന്നും, ഇറാനുമായി ഭാവിയിൽ ഒപ്പിടുന്ന ഏത് നയതന്ത്ര കരാറിലും ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും എണ്ണ കയറ്റുമതി സുരക്ഷയും മുൻനിർത്തിയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.











0 comments