തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിയുടെ നില ഗുരുതരം

ബൊഗോട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗ്വൽ ഉറിബെ ടർബെയുടെ ആരോഗ്യനില ഗുരുതരം. തിങ്കളാഴ്ച പുലർച്ചെ ആന്തരിക രക്തസ്രാവത്തെയും സെറിബ്രൽ എഡിമയെയും തുടർന്ന് മിഗ്വലിന്റെ നില വഷളായതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ 7 ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മിഗ്വലിന് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഗ്വലിനെ സാന്റെ ഫെ ക്ലിനിക്കിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മിഗ്വലിന് നേരെ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. മിഗ്വലിന് രണ്ട് തവണ തലയിലും ഒരു തവണ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്തെന്ന കരിതുന്ന പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊളംബിയയിൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഗ്വൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കൊളംബിയയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. മിഗ്വലിന്റെ പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു. മാധ്യമപ്രവർത്തകയായിരുന്ന മിഗ്വലിന്റെ അമ്മ ഡയാന ടർബെയെ 1991-ൽ പാബ്ലോ എസ്കോബാറിന്റെ മെഡെലിൻ മയക്കുമരുന്ന് കാർട്ടൽ തട്ടിക്കൊണ്ടുപോകുകയും അവിടെന്നിന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയുമായിരുന്നു.









0 comments