ലണ്ടനിൽ ചൈനയുടെ മെഗാ എംബസി വരുന്നു

ലണ്ടനിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന് സമീപം ചെനയുടെ മെഗാ എംബസി വരുന്നു.ഇതിനുള്ള അനുമതി ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.വര്‍ഷങ്ങളായി വിവാദത്തിലും എതിര്‍പ്പുകളിലും തുടരുന്ന പദ്ധതിയാണ്.
യുറോപ്പിലെ തന്നെ ചൈനയുടെ ഏറ്റവും വലിയ എംബസിയാവും ഇത്.പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ചൈന യാത്രയ്ക്ക് മുന്നോടിയായി എംബസി സ്ഥാപിക്കാനുള്ള അനുമതിയിൽ തീര്‍പ്പാക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. 2018ന് ശേഷം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആദ്യമായി ചൈന സന്ദര്‍ശിക്കാനിരിക്കയാണ്.അതിന് മുൻപായി,ജനുവരി20ന് എംബസി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു.
ലണ്ടനിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനും നിർണായക ഡാറ്റ കേബിളുകൾക്കും സമീപമുള്ള കൂറ്റൻ എംബസി സുരക്ഷാ ഭീഷണി മുൻനിര്‍ത്തിയാണ് എതിര്‍പ്പുകൾ നേരിട്ടിരുന്നത്. ലണ്ടനിലെ രണ്ട് പ്രധാന സാമ്പത്തിക ജില്ലകൾക്കിടയിൽ സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ വഹിക്കുന്ന ഭൂഗർഭ ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് വളരെ അടുത്താണ് പുതിയ സ്ഥലം സ്ഥിതി ചെയ്യുന്നതെന്ന് വിമർശകർ പറയുന്നു.ഇത് കാരണമാണ് ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന നിര്‍മ്മാണം വൈകിയത്.

ദീര്‍ഘകാലമായി ചൈന ഇതിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. 2018ൽ225മില്യൺ പൗണ്ടിന്(301മില്യൺ ഡോളർ)സ്വന്തമാക്കിയ സ്ഥലമാണ്.പക്ഷെ നിർമ്മാണം തുടങ്ങാനായില്ല.
കഴിഞ്ഞ വർഷം നിലവിലെ ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ചൈന വീണ്ടും ആവശ്യം ഉന്നയിക്കയായിരുന്നു.കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വ്യക്തിപരമായി തന്നെ ഈ ആവശ്യം ഉന്നയിച്ചതായി സ്റ്റാർമർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ നയതന്ത്ര ബന്ധങ്ങളിൽ പുതിയ ചലനങ്ങൾക്ക് തുടക്കമിടുന്നതായി വിലയിരുത്തലുകൾ ഉണ്ടായി.










0 comments