പാക്-അഫ്ഗാൻ സംഘർഷം; മധ്യസ്ഥ ചര്‍ച്ചകളുമായി ഇടപെട്ട് ചൈന

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളോടും വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന. തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം മേഖലയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. വിഷയത്തിൽ സ്വന്തം നിലയ്ക്ക് മധ്യസ്ഥ ചർച്ചകൾ നടത്തുന്നുണ്ടെന്നും ബന്ധം മെച്ചപ്പെടുത്താൻ ക്രിയാത്മകമായ പങ്ക് വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
സമാധാന ആഹ്വാനവുമായി റഷ്യയും
സംഘർഷം അവസാനിപ്പിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും റഷ്യ വെള്ളിയാഴ്ച ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനായുള്ള റഷ്യയുടെ പ്രത്യേക പ്രതിനിധി സമീർ കാബുലോവ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പാകിസ്താനിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് അഫ്ഗാനിസ്ഥാൻ താവളമൊരുക്കുന്നുവെന്ന് ഇസ്‌ലാമാബാദ് ആരോപിക്കുമ്പോൾ,പാക് സൈന്യത്തിന്റെ വ്യോമാക്രമണങ്ങളാണ് സ്ഥിതി വഷളാക്കിയതെന്ന് താലിബാൻ ഭരണകൂടം കുറ്റപ്പെടുത്തുന്നു.
Related News
മാസങ്ങളായി നീണ്ട അതിർത്തി സംഘർഷങ്ങൾക്കൊടുവിൽ, അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണകൂടത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ,കാണ്ഡഹാർ,പക്തിയ പ്രവിശ്യകൾ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' (Operation Ghazab Lil Haq)എന്ന പേരിലാണ്പാക്കിസ്ഥാൻ സൈനിക നടപടി.
മറുപടിയായി പാക് സൈനിക പോസ്റ്റുകൾക്ക് നേരെ തങ്ങൾ വലിയ തോതിലുള്ള തിരിച്ചടി ആക്രമണങ്ങൾ നടത്തിയതായി താലിബാൻ അധികൃതർ അവകാശപ്പെട്ടു. ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.










0 comments