പ്രതികാര ചുങ്ക ഭീഷണികൾക്കിടെ ആസിയാനുമായുള്ള വ്യാപാര കരാർ പുതുക്കി ചൈന

ക്വാലാലംപൂർ: അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ASEAN) കൂട്ടായ്മയുമായി ചൈന സ്വതന്ത്ര വ്യാപാര കരാറിന്റെ നവീകരിച്ച പതിപ്പിൽ ഒപ്പുവച്ചു.
ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ആരംഭിച്ച വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്ന കരാർ.
എഫ്‌ടിഎയുടെ 3.0 പതിപ്പ് ആസിയാൻ നേതാക്കളുടെ ഉച്ചകോടി ഔദ്യോഗികമായി അംഗീകരിച്ചു. കരാർ നവീകരണത്തിനായുള്ള ചർച്ചകൾ 2022 നവംബറിൽ ആരംഭിച്ചു എങ്കിലും ഈ വർഷം മെയ് മാസത്തിലാണ് പൂർത്തിയായത്. ഡൊണാൾഡ് ട്രംപ് താരിഫ് ചുമത്തിയതിന് തൊട്ടുപിന്നാലെ ഇത് ത്വരിതപ്പെട്ടു.
11 അംഗ കൂട്ടായ്മയായ ആസിയാൻ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 771 ബില്യൺ ഡോളറിലെത്തിയിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഇത്തവണത്തെ ഉച്ചകോടി ചേർന്നത്.
ചൈനയും ആസിയാനും നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (RCEP) അംഗങ്ങളാണ്. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ആഗോള ജിഡിപിയുടെ ഏകദേശം 30% വും ഇത് ഉൾക്കൊള്ളുന്നു. ആസിയാൻ ഉച്ചകോടി ചേരുന്നതിന് മുൻപായി ക്വാലാലംപൂരിൽ RCEP സമ്മേളനവും ചേർന്നിരുന്നു.










0 comments