പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം; പിന്നാലെ ഫ്രാൻസിൽ തെരുവ് യുദ്ധം, നാനൂറിലധികം ആരാധകർ അറസ്റ്റിൽ

പാരീസിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു | Photo Credit: Le Pictorium/IMAGO
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണലിനെ പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസജി) കിരീടം ചൂടിയതിന് പിന്നാലെ ഫ്രാൻസിൽ വൻ ആരാധക സംഘർഷം. പാരീസ് ഉൾപ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങളിൽ ഫുട്ബോൾ ആരാധകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നാനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തലസ്ഥാനമായ പാരീസിലെ ബസ്, ട്രെയിൻ, മെട്രോ സർവീസുകളെ പൂർണ്ണമായി തടസ്സപ്പെടുത്തിയ അക്രമങ്ങളെ അടിച്ചമർത്താൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം തെരുവിൽ പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചു. സംഘർഷം നിയന്ത്രിക്കാൻ നഗരമധ്യത്തിൽ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
തെരുവ് യുദ്ധമായി മാറിയ കിരീട ആഘോഷം
പെനാൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജി വിജയം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ ആയിരക്കണക്കിന് ആരാധകരാണ് പാരീസിലെ പ്രശസ്തമായ ഷാംപ്സ് എലീസ് തെരുവിലേക്ക് ഒഴുകിയെത്തിയത്. പാരീസിൽ നിന്നുള്ള ദൃശ്യങ്ങളിൽ റോഡുകളിൽ ഇലക്ട്രിക് ബൈക്കുകൾ കത്തിയമരുന്നതും അക്രമികൾ കടകളുടെ ഗ്ലാസുകൾ തല്ലിത്തകർക്കുന്നതും കാണാം. ആറ് വാഹനങ്ങളും രണ്ട് വ്യാപാര സ്ഥാപനങ്ങളും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികൾ തകർത്തതായി പൊലീസ് സ്ഥിരീകരിച്ചു.
നേരത്തെ, പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിലെ ഭീമൻ സ്‌ക്രീനുകളിൽ മത്സരം കാണാനെത്തിയ ആരാധകരും പൊലീസും തമ്മിൽ മത്സരത്തിന് മുൻപും കടുത്ത ഏറ്റുമുട്ടലുണ്ടായിരുന്നു.
രാഷ്ട്രീയ വിവാദം; കടുത്ത നടപടിയുമായി സർക്കാർ
ഞായറാഴ്ച പുലർച്ചെയുണ്ടായ സംഘർഷങ്ങളിൽ പാരീസിൽ നിന്ന് മാത്രം 280 പേർ ഉൾപ്പെടെ ആകെ 416 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും തെരുവിൽ നടന്ന അക്രമങ്ങൾ "ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും" ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ വലിയ രാഷ്ട്രീയ വിവാദവും പുകയുകയാണ്. തീവ്രവലതുപക്ഷ നേതാവ് മരീൻ ലെ പെൻ എക്സിൽ ഇങ്ങനെ കുറിച്ചു: "ഒരു ഫുട്ബോൾ ക്ലബ്ബിന്റെ വിജയം കലാപത്തിന് കാരണമാകുന്നത് ഫ്രാൻസിൽ മാത്രമാണ്. വിജയത്തിന്റെ അന്ന് രാത്രി അക്രമങ്ങൾ ഭയന്ന് എല്ലാവരും വീടുകളിൽ പൂട്ടിയിരിക്കേണ്ടി വരുന്ന സാഹചര്യം ഫ്രാൻസിൽ മാത്രമേയുള്ളൂ."
തുടർച്ചയായ രണ്ടാം വർഷവും അക്രമം
പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയെങ്കിലും, തുടർച്ചയായ രണ്ടാം വർഷമാണ് ക്ലബ്ബിന്റെ വിജയം ഫ്രാൻസിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നത്. 2025-ൽ പിഎസ്ജി കിരീടം നേടിയപ്പോഴുണ്ടായ സംഘർഷത്തിൽ ഒരു 17 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അക്രമങ്ങൾക്കിടയിലും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പിഎസ്ജി കളിക്കാരുടെ വിക്ടറി പരേഡ് നടക്കും. ഈഫൽ ടവറിന് സമീപമുള്ള ചാംപ് ഡി മാഴ്സിലൂടെയുള്ള റോഡ് ഷോയ്ക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കുന്ന ഔദ്യോഗിക സ്വീകരണത്തിലും ടീം പങ്കെടുക്കും.











0 comments