print edition ബോണ്ടി ബീച്ച് വെടിവയ്‌പ്; അക്രമിയെ കീഴ്‌പ്പെടുത്തുന്ന ദൃശ്യം പുറത്ത്

സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിനിടെ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. കറുത്ത പാന്റ്‌സും വെള്ള ഷർട്ടും ധരിച്ച് ഒരു മരത്തിന് മറവിൽനിന്ന് വെടിയുതിർത്തയാളെ പിന്നിലൂടെ ചെന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി അതേ തോക്കുകൊണ്ട് വെടിവയ്‌ക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
ആയുധധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർഥ ധീരനാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് പറഞ്ഞു. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ട്. രണ്ട് അക്രമികളും ചേർന്ന് 50 റൗണ്ടിലേറെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ക്രൂരമായ ആക്രമണമെന്ന് നെതന്യാഹു
സിഡ്‌നിയിൽ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ജൂതൻമാർക്കെതിരായ അതിക്രമങ്ങളിൽ നേതാക്കൾ നിശബ്‌ദത പാലിച്ചാൽ ഇത്തരം ആക്രമണങ്ങൾ കൂടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്ക് സുരക്ഷ കൂട്ടി
ജൂതരുടെ ആഘോഷമായ ‘ഹനൂക്കാ’ വേളയിൽ ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി. ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ജൂത കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എട്ടുദിവസം നീണ്ട ഹനൂക്കാ ആഘോഷം ഞായറാഴ്‌ച്ചയാണ് തുടങ്ങിയത്.










0 comments