നേപ്പാളില്‍ ടണലില്‍ കുടുങ്ങിയ ചൈനീസ് പൗരനെയും വയോധികയെയും 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വീണ്ടും അത്ഭുത രക്ഷപ്പെടൽ. കാണാതായി 10 ദിവസത്തിന് ശേഷം ചൈനീസ് പൗരനെയും വയോധികയെയും രക്ഷാസംഘം ജീവനോടെ രക്ഷപ്പെടുത്തി.
ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ടണലിൽ നിന്നാണ് ചൈനീസ് പൗരനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. വെള്ളിയാഴ്ച ഇതേ ടണലിൽ നിന്ന് നേപ്പാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. നേപ്പാൾ സൈന്യവും ദക്ഷിണ കൊറിയൻ ദുരന്ത നിവാരണ വിദഗ്ധരും ചേർന്നാണ് 225 മീറ്റർ നീളമുള്ള ടണലിൽ നിന്ന് ഇയാളെ പുറത്തെത്തിച്ചത്.
തുടർന്ന് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രളയം ബാധിച്ച നുവാകോട്ട് നഗരത്തിൽ തകർന്നുവീണ വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധയെയും സൈന്യം രക്ഷപ്പെടുത്തി. ചെളിയിൽ മൂടിയ നിലയിലായിരുന്ന 60 വയസുകാരിയെ കുടിവെള്ളം നൽകിയ ശേഷമാണ് പുതപ്പിൽ പൊതിഞ്ഞ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ആഗസ്ത് 26ന് ഉണ്ടായ കനത്ത പ്രളയത്തിലും ഹിമാനി ഇടിഞ്ഞുണ്ടായ ദുരന്തത്തിലും ഇതുവരെ 1,300 ലധികം പേർ കൊല്ലപ്പെട്ടു. 6000ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ടണലുകളിൽ നിവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.









0 comments