ഗ്രീസ്, തുർക്കി അതിർത്തികളിൽ ബോട്ട് അപകടം; 16 കുടിയേറ്റക്കാർ മരിച്ചു

ഏതൻസ്: തുർക്കി ഗ്രീക്ക് ദ്വീപ് അതിർത്തികളിലെ കടലിൽ കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ടുകൾ ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു. അപകടത്തിൽ ഒരാളെ കാണാതായി. 40 ലധികം പേരെ രക്ഷപ്പെടുത്തിയതായി ഗ്രീക്കിലെയും തുർക്കിയിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
ഗ്രീക്ക് ദ്വീപായ ലെസ്ബോസിനും തുർക്കി തീരത്തിനും ഇടയിലുള്ള ഈജിയൻ കടലിന്റെ ഇടുങ്ങിയ ഭാഗത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് അപകടങ്ങളും സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഗ്രീക്ക് ഭാഗത്ത്, വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കടലിൽ വീണ എട്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, 11 പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ ഇരുപത്തിമൂന്ന് പേരെ പട്രോളിംഗ് ബോട്ടുകളിൽ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ രക്ഷപ്പെട്ടവരാണ് തങ്ങൾ സഞ്ചരിച്ച ബോട്ടിൽ 31 പേരുണ്ടായിരുന്നതായി വിവരം നൽകുന്നത്.
ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ്, ഫ്രണ്ടക്സ് യൂറോപ്യൻ അതിർത്തി ഏജൻസി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കപ്പലുകൾ, വാഹനങ്ങൾ, മുങ്ങൽ വിദഗ്ദ്ധൻ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് കടലിലും കരയിലും തിരച്ചിൽ നടത്തി. തുടർന്ന് ഏഴുപേരുടെ മൃതദേഹം കണ്ടെത്തി.
മറ്റൊരു അപകടത്തിൽപ്പെട്ട ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും 25 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. രക്ഷപ്പെട്ടവരെ തുർക്കിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങളും ദാരിദ്ര്യവും മൂലം പലായനം ചെയ്യുന്ന ആളുകൾക്ക് യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിലൊന്നാണ് ഗ്രീസ്. അഭയാർഥികൾ തുർക്കി തീരത്ത് നിന്ന് അടുത്തുള്ള ഗ്രീക്ക് ദ്വീപുകളിലേക്ക് വായു നിറച്ച ഡിങ്കികളിലോ മറ്റ് ചെറിയ ബോട്ടുകളിലോ യാത്ര നടത്താറുണ്ട്.










0 comments