സ്ഫോടകവസ്തു സംഭരണ ശാലയിൽ പൊട്ടിത്തെറി; മ്യാൻമറിൽ മരണം 55 കടന്നു, 100-ലധികം വീടുകൾ തകർന്നു

image courtesy- Palaung Land via AP
നാംഖാം: വടക്കുകിഴക്കൻ മ്യാൻമറിലെ ഷാൻ സംസ്ഥാനത്ത് ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നാംഖാം ടൗൺഷിപ്പിലെ കൗംഗ്തുപ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മരണസംഖ്യ 55 കടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ആറ് കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടുന്നു. എഴുപത്തിനാലിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിയന്തര ചികിത്സയ്ക്കായി നാംഖാം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്നടിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ സംശയിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കൗംഗ്തുപ് ഗ്രാമത്തിലെ നൂറിലധികം വീടുകൾ പൂർണ്ണമായും തകരുകയും കേടുപാടുകൾ സംഭവിക്കയും ചെയ്തു.
ഈ പ്രദേശം വംശീയ സായുധ സംഘടനയായ ടി എൻ എൽ എ (Ta'ang National Liberation Army) യുടെ നിയന്ത്രണത്തിലാണ്. സംഘടന തങ്ങളുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ സ്ഫോടനം സ്ഥിരീകരിച്ചു. ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജെലിഗ്നൈറ്റ് എന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അവർ വ്യക്തമാക്കി.
സ്ഫോടനം നടന്ന സ്ഥലം ചൈനീസ് അതിർത്തിയിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം അകലെയാണ്. 2021-ൽ മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ആഭ്യന്തര യുദ്ധം രൂക്ഷമാണ്. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന 'ത്രീ ബ്രദർഹുഡ് അലയൻസ്' മുന്നണിയുടെ ഭാഗമാണ് ടി എൻ എൽ എ. ചൈനയുടെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. എങ്കിലും ഈ പ്രദേശങ്ങൾ ഇപ്പോഴും സായുധ സംഘങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.










0 comments