ഡീസലിന് 25 രൂപയും പെട്രോളിന് 20 രൂപയും കുറച്ച് ശ്രീലങ്ക; ജനങ്ങൾക്ക് ആശ്വാസം

കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ വിലക്കയറ്റത്തിന് ശേഷം, ശ്രീലങ്കയിൽ ആദ്യമായി പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില കുറച്ചതായി ഇന്ധന അതോറിറ്റിയുടെ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും, ഇതേത്തുടർന്ന് വിതരണ നിയന്ത്രണങ്ങളിൽ ഇളവ് വരികയും ചെയ്ത സാഹചര്യത്തിലാണ് സിലോൺ പെട്രോളിയം കോർപ്പറേഷൻ വെള്ളിയാഴ്ച രാത്രി ഈ പ്രഖ്യാപനം നടത്തിയത്.
പുതുക്കിയ നിരക്കുകൾ പ്രകാരം ഡീസൽ വില ലിറ്ററിന് 25 ശ്രീലങ്കൻ രൂപ കുറഞ്ഞ് 382 രൂപയായും, 92 ഒക്ടേൻ പെട്രോൾ വില ലിറ്ററിന് 20 രൂപ കുറഞ്ഞ് 414 രൂപയായും മാറി. പുതിയ നിരക്കുകൾ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. യുഎസ്-ഇറാൻ സംഘർഷത്തിന് ശേഷം ആറാം തവണയാണ് ഇന്ധന ചില്ലറ വില പരിഷ്കരിക്കുന്നത്. എന്നാൽ മുൻപ് വില വർധിപ്പിക്കുകയായിരുന്നെങ്കിൽ ആദ്യമായി ഇത്തവണയാണ് വില കുറച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വന്നതിന് പിന്നാലെ പാകിസ്ഥാനിൽ ഉൾപ്പെടെ ഇന്ധനവില കുറച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയും ഇറക്കുമതിച്ചെലവും വൻതോതിൽ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.











0 comments