ബഷാർ അൽ അസദിന്റെ വീഴ്ച; സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ശക്തി പ്രാപിക്കുന്നു

ഡമാസ്കസ്: ഏറെക്കാലത്തിന് ശേഷം സിറിയയിൽ വീണ്ടും ഐഎസ് ഭീകരവാദികൾസംഘടിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. സിറിയയുടെ ദീർഘകാല ഭരണാധികാരിയായ ബഷാർ അൽ അസദിനെ കഴിഞ്ഞ ഡിസംബറിൽ പുറത്താക്കിയതിനെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ച്ചകളും ഐഎസ് മുതലെടുക്കുന്നതായി കുർദിഷ് അധികൃതർ പറയുന്നു.
സിറിയയിലെ ഐഎസ് സെല്ലുകൾ പുനഃസംഘടിക്കുകയും ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി കുർദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഐഎസിന്റെ ആക്രമണങ്ങൾ പത്തിരട്ടിയോളം വർധിച്ചതായി കുർദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് (വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.
അസദ് ഭരണകൂടം വീണതിന് പിന്നാലെയുണ്ടായ അരക്ഷിതാവസ്ഥയ്ക്കിടെ സർക്കാരിന്റെ ആയുധപ്പുരകൾ ഐഎസ് ഭീകരവാദികൾ കൊള്ളയടിച്ചിരുന്നു. ഇത്തരത്തിൽ ആയുധങ്ങൾ സംഭരിച്ച് ശക്തി വർധിച്ചതോടെ ഒളിപ്പോരാക്രമണങ്ങൾക്ക് പുറമെ സുരക്ഷാസേനകളുടെ ചെക്ക്‌പോസ്റ്റുകൾക്ക് നേരെയും കുഴിബോംബുകൾ സ്ഥാപിച്ചും ആക്രമണത്തിന്റെ രീതി മാറ്റി.
കഴിഞ്ഞ 10 വർഷമായി ഐഎസിനോട് പോരാടുന്ന കുർദിഷ് പോരാളികളുടെ സംഘമാണ് വൈപിജി. ഒരു വർഷത്തിനിടെ ഐഎസുമായുള്ള പോരാട്ടത്തിൽ 30 വൈപിജി പോരാളികൾ കൊല്ലപ്പെട്ടു, 95 ഐഎസ് ഭീകരവാദികളെ ഇവർ പിടികൂടിയിട്ടുമുണ്ട്. മതനിരപേക്ഷ ഭരണകൂടമായ ബഷാർ അൽ അസദ് ഭരണത്തിന്റെ അട്ടിമറിക്ക് ശേഷം സിറിയയിൽ പ്രസിഡന്റായി എത്തിയത് തീവ്രവാദ സംഘടനാ നേതാവായ ഹയത് തഹ്രീർ അൽ ഷാം(എച്ടിഎസ്) എന്ന സംഘടനയുടെ നേതാവായ അഹമ്മദ് അൽ ഷറ ആയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് തീവ്രവാദാക്രമണം നിരന്തരമായി തുടരുന്ന സ്ഥിതിയുണ്ടായത്.










0 comments