സൗദി പാക് തുര്‍ക്കിയ പ്രതിരോധ സഖ്യത്തിന്റെ ഭാഗമാകാൻ ബംഗ്ലാദേശ്

മക്കയിൽ സംയുക്ത പ്രതിരോധ കരാർ ഒപ്പുവെച്ച ശേഷം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവര്‍
ധാക്ക: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട സൗദി, പാകിസ്ഥാൻ, തുർക്കിയ പ്രതിരോധ സഖ്യത്തിൽ ചേരാനുള്ള സന്നദ്ധത പരസ്യമാക്കി ബംഗ്ലാദേശ്. ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തിന്റെ ഭാഗമാവും. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ താത്പര്യങ്ങൾക്കും വിധേയമായി ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിന് ഒരുങ്ങുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രിമാരായ ഹുമയൂൺ കബീര്‍, ഷാമ ഉബൈദ് ഇസ്ലാം എന്നിവര്‍ വ്യക്തമാക്കി.
ആഗസ്ത് ഏഴിന് മക്കയിലാണ് സൗദി പാക് തുര്‍ക്കിയ സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. അംഗരാജ്യങ്ങളിൽ ഒന്നിനെതിരെ ആക്രമണം ഉണ്ടായാൽ മൂന്നു രാജ്യങ്ങൾക്കും നേരെയുണ്ടാവുന്ന ആക്രമണമായി കണക്കാക്കും എന്നാണ് ധാരണ.
"പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ ഗവണ്മെന്റ് 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന വിദേശനയമാണ് പിന്തുടരുന്നത്. സാമ്പത്തിക-പ്രതിരോധ താൽപ്പര്യങ്ങളും മാറുന്ന ആഗോള സാഹചര്യങ്ങളും മുൻനിർത്തി പ്രതിരോധ സഖ്യത്തിൽ ചേരുന്നതിൽ ബംഗ്ലാദേശിന് അനുകൂല നിലപാടാണുള്ളത്" എന്ന് മന്ത്രി ഹുമയൂൺ കബീര്‍ പറഞ്ഞു.
പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനും ഉഭയകക്ഷി വ്യാപാര കരാറിനും ബംഗ്ലാദേശ് ഒരുങ്ങുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാൻ ഉടൻ റിയാദ് സന്ദര്‍ശിക്കാനിരിക്കയാണ്.










0 comments