കൊളംബോയിലും നൂറ്; ദേവ്‌ദത്ത് പടിക്കലിന് രണ്ടാം സെഞ്ചുറി: ഇന്ത്യ മികച്ച സ്കോറിലേക്ക്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ മുന്നേറ്റം. കൊളംബോയിലും സെഞ്ചുറിയുമായി ദേവ്‌ദത്ത് പടിക്കൽ (117) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന നിലയിലാണ്. ഗാലെയിൽ നടന്ന ഒന്നാം ടെസറ്റിലും പടിക്കൽ സെഞ്ചുറി നേടിയിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. സ്കോർ 34 എത്തി നിൽക്കെ കെ എൽ രാഹുലിന്റെ (18) വിക്കറ്റ് നഷ്ടമായി. മുപ്പത് റൺസ് ചേർക്കുമ്പോഴേക്കും യശസ്വി ജയ്സ്വാളും (45) മടങ്ങി. പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, പടിക്കലുമായി ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ ശേഷമാണ് ഗിൽ മടങ്ങിയത്. പിന്നീടെത്തിയ ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായി. പിന്നാലെ ജഡേജയും (43) പടിക്കലും ചേർന്നാണ് സ്കോർ ഉയർത്തുകയായിരുന്നു. 193 പന്തിൽ നിന്ന് 117 റൺസെടുത്താണ് പടിക്കൽ പുറത്തായത്. നിലവിൽ ധ്രുവ് ജുറെലും (7) സാറംശ് ജെയിനും (4) ആണ് ക്രീസിൽ. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.കേശര നുവാന്തയും ലഹിരു കുമാരയും ഓരോ വിക്കറ്റും നേടി.
രണ്ട് മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ് ഇന്ത്യ. ആദ്യ കളിയിൽ 165 റണ്ണിനായിരുന്നു ജയം. അവസാന മൂന്ന് പരമ്പരയിൽ രണ്ടിലും തോറ്റ ഇന്ത്യ, ലങ്കയ്‌ക്കെതിരെ അവരുടെ മണ്ണിൽ സമ്പൂർണ വിജയമാണ് ലക്ഷ്യമിടുന്നത്. പരിശീലകൻ ഗൗതം ഗംഭീറിനും ഇത് അനിവാര്യമാണ്. ലോകചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്താനും ജയം സഹായിക്കും.
ലങ്കയാകട്ടെ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. സ്വന്തം മണ്ണിൽ എതിരാളിക്കുമേൽ സമ്മർദം ചെലുത്താൻ കഴിയാത്തതായിരുന്നു തിരിച്ചടി. ഒന്നാം ഇന്നിങ്‌സിൽ ബൗളർമാർക്ക് നിയന്ത്രണമുണ്ടായില്ല. സ്‌പിന്നർമാരിൽ പ്രഭാത് ജയസൂര്യയിലാണ് പ്രതീക്ഷ. സോനാൽ ദിനൂഷയുടെ മികവാണ് ആശ്വാസം. ആറാം നമ്പറിലെത്തി സ്ഥിരതയുള്ള പ്രകടനമായിരുന്നു.









0 comments