ബംഗ്ലാദേശ് കലാപം:

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്

Sheikh Hasina
വെബ് ഡെസ്ക്

Published on Jun 01, 2025, 03:22 PM | 2 min read

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റം ചുമത്തി ബം​ഗ്ലാദേശ്. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ അക്രമാസക്തമായി അടിച്ചമർത്തിയതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ഷെയ്ഖ് ഹസീനയ്ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് കേസെടുത്തത്. വിനാശകരമായ ആക്രമണം നടത്താൻ സുരക്ഷാ സേനയോടും അവാമി ലീ​ഗ് പ്രവർത്തകരോടും ഷെയ്ഖ് ഹസീന നേരിട്ട് ഉത്തരവിട്ടതായാണ് അന്വേഷണ റിപ്പോർട്ട്.


ഇന്ന് നടന്ന ഹിയറിങ്ങിൽ പ്രക്ഷോപത്തിനിടെയുണ്ടായ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതാണെന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം പറഞ്ഞു. അതിന് തെളിവായി വീഡിയോകളും എൻക്രിപ്റ്റ് ചെയ്ത ഡേറ്റകളും ഹാജരാക്കി. കേസിൽ 81 പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപസമയത്ത് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ നിർദേശങ്ങളുടെ ഉത്തരവാദിത്വം ഷെയ്ഖ് ഹസീനയിലാണെന്ന് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.


തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഏകോപിതവും വ്യാപകവും ആസൂത്രിതവുമായ ഒരു ആക്രമണമാണ് നടന്നതെന്ന് വ്യക്തമായി. കലാപം അടിച്ചമർത്താൻ ഷെയ്ഖ് ഹസീന എല്ലാ നിയമ നിർവഹണ ഏജൻസികളെയും അവരുടെ സായുധ പാർടി അംഗങ്ങളെയും അഴിച്ചുവിട്ടു- ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.


വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബം​ഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട്‌ പ്രക്ഷോഭത്തിൽ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു.


വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി.


എന്നാൽ ഭരണകക്ഷിയായ അവാമി ലീ​ഗും യുവജനവിഭാ​ഗമായ ഛാത്ര ലീ​ഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ്‌ ഹസീന നേരിട്ടത്‌. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ഷെയ്‌ഖ്‌ ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടർന്ന്‌ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.


പ്രതിഷേധത്തെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home