print edition ബംഗ്ലാദേശ് കലാപം ; 7 വയസ്സുകാരിയെ വീടിന് തീയിട്ടുകൊന്നു

ധാക്ക
ഷെയ്‌ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായ ഷരീഫ് ഉസ്‌മാൻ ബിൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗാദേശിലുണ്ടായ കലാപത്തിന് അറുതിയില്ല. രാജ്യവ്യാപകമായി അതിക്രമങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ച പുലർച്ചെ ലക്ഷ്‌മിപുർ സദറിൽ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടി (ബിഎൻപി) നേതാവ് ബെലാൽ ഹുസൈന്റെ വീടിന് തീയിട്ട് ഏഴുവയസ്സുകാരിയായ മകളെ ചുട്ടുകൊന്നു. വീടിന്റെ രണ്ട് കതകും പുറത്തുനിന്ന് പൂട്ടിയ കലാപകാരികൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് ബെലാലിന്റെ അമ്മ പറഞ്ഞു. വീട്ടുകാർ ഉറക്കത്തിലായതിനാൽ തീ ആളിപടർന്നശേഷമാണ് വിവരമറിഞ്ഞത്. ബെലാലും മറ്റ് രണ്ട് പെൺമക്കളും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. അക്രമത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാനായില്ലെന്നാണ് അധികൃതർ പറഞ്ഞത്.
ഹാദിയുടെ കൊലപാതകികൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ച് വ്യപകമായി ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഇൗ സാഹചര്യത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ ഓഫീസിന് സുരക്ഷ വർധിപ്പിച്ചു. ചിറ്റഗോംഗിലെ വിസ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ഇവിടുത്തെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം, ധാക്ക സർവകലാശാലയിലെ മുജീബുർ റഹ്‌മാൻ സ്‌മാരക ഹാളിന്റെ പേര് മാറ്റി ഹാദിയുടെ സ്‌മാരകമാക്കി. കലാപം നിയന്ത്രണാതീതമായി രാജ്യവ്യാപകമായി ബാധിക്കുമ്പോഴും ഫലപ്രദമായി നിയന്ത്രിക്കാൻ മുഹമ്മദ് യൂനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാകുന്നില്ല.










0 comments