ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു: മരണം 251 ആയി

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. മാർച്ചിൽ തുടങ്ങിയ രോഗബാധയിൽ ഇതിനകം 251 പേർ മരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം പടർന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മരിച്ചവരിൽ 91 ശതമാനവും ഒന്നിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.
രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും വാക്സിനേഷൻ പ്രവർത്തനങ്ങളിലെ വീഴ്ചയുമാണ് രോഗം ഇത്രത്തോളം പടരാൻ കാരണമായതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
2017-23 കാലയളവിൽ 93 ശതമാനമായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇടക്കാല സർക്കാരിന്റെ കാലത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിൽ സംഭവിച്ച ഗുരുതരമായ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണപരമായ വീഴ്ചകളും നയരൂപീകരണത്തിലെ പിഴവുകളും മൂലമുണ്ടായ ഈ മരണങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ട് കോടതിയിൽ പൊതുതാത്പര്യ ഹർജി.










0 comments