സംഘർഷത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട 700 ഓളം തടവുകാർ ഒളിവിലെന്ന് ബംഗ്ലാദേശ് സർക്കാർ

ധാക്ക: രാഷ്ട്രീയ സംഘർഷത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട 700 ഓളം തടവുകാർ ഇപ്പോഴും ഒളിവിലാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ.
"700 ഓളം തടവുകാർ ജയിലുകൾക്ക് പുറത്താണ്. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്" ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ (റിട്ട) ജഹാംഗീർ ആലം ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും വീണ്ടും അറസ്റ്റിലായെങ്കിലും ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒളിവിൽ കഴിയുന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് ഒളിവിൽ പോയവരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമടക്കം 700 ഓളം തടവുകാർ ഒളിവിലാണെന്ന് ബംഗ്ലാദേശ് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞതിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ചൗധരി ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗസ്ത് അഞ്ചിന് ശേഷം ഒരു കുറ്റവാളിയും പൊതുമാപ്പ് പ്രകാരം ജയിൽ മോചിതരായിട്ടില്ലെന്നുംചൗധരി പറഞ്ഞു. ജാമ്യത്തിലുള്ളവർ പുതിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ അവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം വർധിച്ച കവർച്ചയും കൊള്ളയടിക്കൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുന്നുണ്ടെന്നും പൊലീസ് ചുമതലകൾ നിർവഹിക്കുന്നതിൽ കൂടുതൽ ആത്മാർത്ഥത കാണിക്കേണ്ടതുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു.










0 comments