ഇറാൻ അമേരിക്കയുടെ മുഖത്തടിച്ചു : ഖമനേയി

തെഹ്‌റാൻ
ഖത്തറിലെ വ്യോമതാവളത്തിലേക്ക് ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേലിന് ആക്രമണത്തിൽ വലിയ തകർച്ചയുണ്ടായി. അമേരിക്ക ഇടപെട്ടില്ലെങ്കിൽ സയണിസ്റ്റ് രാഷ്‌ട്രത്തെ തകർക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇറാനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും വലിയ വില നൽകേണ്ടിവരുമെന്നും ഖമനേയി മുന്നറിയിപ്പ് നൽകി. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം പത്തുമിനിറ്റിലധികം നീണ്ട വീഡിയോയിൽ പറഞ്ഞു. ‘രാജ്യത്തിന്റെ ആണവശേഷി പൂർണമായും തകർത്തതായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവന വീരവാദമാണ്. വിജയിച്ചത് ഇറാനാണ്. സയണിസ്റ്റ് രാജ്യത്തെ തോൽപ്പിക്കാൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനം’–- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി 12 ദിവസംനീണ്ട സംഘർഷം അവസാനിച്ചശേഷം ആദ്യമായാണ് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് കാര്യമായ കേടുസംഭവിച്ചതായി അന്താരാഷ്‌ട്ര ആണവോർജ ഏജൻസി ഡയറക്‌ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. സംഘർഷം അവസാനിച്ചതോടെ ഇറാനിൽ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി.








0 comments