ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ഓസ്‌ട്രേലിയ വിസ നിയമങ്ങൾ കടുപ്പിച്ചു, ഇന്ത്യ 'ഹൈ റിസ്‌ക്' പട്ടികയിൽ

കാൻബറ: ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി. വിസ പരിശോധനകളും മാനദണ്ഡങ്ങളും ഓസ്‌ട്രേലിയൻ സർക്കാർ കൂടുതൽ കർശനമാക്കി. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഇന്ത്യയെ 'ഹൈ റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി എട്ട് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യയ്‌ക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയും എവിഡൻസ് ലെവൽ 2-ൽ നിന്നും ലെവൽ 3-ലേക്കാണ് മാറ്റിയിരിക്കുന്നത്.
ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ നടക്കും. സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന് മാത്രമല്ല, പശ്ചാത്തല പരിശോധനകളും കർശനമാക്കും.
വിസാ നടപടികളിലെ ക്രമക്കേടുകൾ ഒഴിവാക്കാനും യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം അവസരം നൽകാനുമാണ് ഈ നടപടിയെന്നാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ വിശദീകരണം.
അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ മാറ്റം ഓസ്‌ട്രേലിയയിൽ പഠനം ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കും.









0 comments