വെടിനിർത്തലിന് പിന്നാലെ ഇറാനിലെ എണ്ണശുദ്ധീകരണശാലയിൽ ആക്രമണം

ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണം (Photo: WANA News Agency via X)
തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണശാല ആക്രമിക്കപ്പെട്ടു. ബുധനാഴ്ച പ്രാദേശിക സമയം 10 മണിയോടെയാണ് പ്ലാന്റിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമില്ല. സുരക്ഷാ സേനയും അഗ്നിശമന സേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
ശത്രുക്കൾ ആക്രമിച്ചതാണെന്ന് ഇറാൻ അധികൃതർ പറഞ്ഞു. ഇറാൻ, യുഎസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചിരുന്നു. ഇറാന്റെ സമ്പൂർണ്ണ നാശം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. വെടിനിർത്തൽ കരാർ വാഷിങ്ടണിന്റെ "സമ്പൂർണ്ണ വിജയം" ആണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്ക രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കുമെന്നായിരുന്നു അറിയിപ്പ്.
വെടിനിർത്തലിന് പകരമായി ആഗോള എണ്ണ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തെഹ്‌റാൻ സമ്മതിച്ചു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും നിരീക്ഷണത്തിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ബുധനാഴ്ച ഇറാനിലും മറ്റ് ഗൾഫ് അറബ് രാജ്യങ്ങളിലും ആക്രമണങ്ങൾ പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. ലാവൻ ദ്വീപിലെ എണ്ണ ശുദ്ധീകരണശാല തകർന്നതിന് പിന്നായെ യുഎഇയിലും കുവൈത്തിലും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ട്രംപ് സൈനിക നടപടിയെ ന്യായീകരിച്ചത്. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി ഈ വാദത്തെ പിന്തുണച്ചിട്ടില്ല. ഇറാന്റെ നിരുപാധികമായ കീഴടങ്ങലായിരുന്നു ട്രംപിന്റെ മുൻപത്തെ ആവശ്യം. എന്നാൽ പുതിയ വെടിനിർത്തൽ കരാറിലെ പ്രത്യേക നിബന്ധനകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










0 comments