print edition മനോഹരി എന്റെ ഭൂമി: അനിൽ മേനോൻ

ഫ്‌ളോറിഡ: നീലഗ്രഹത്തിന്റെ സൗന്ദര്യത്തിൽ മതി മറന്ന് അനിൽമേനോൻ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യ പ്രവൃത്തി ദിവസവിശേഷങ്ങൾ പങ്കുവച്ച അദ്ദേഹം ഭൂമിയുടെ മനോഹാരിതയെ പറ്റി വാചാലനായി. നിലയത്തിൽ നിന്നുള്ള കാഴ്‌ചകൾ അവിശ്വസനീയമാണ്. ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ഇവിടെ എത്താൻ പരിശീലിപ്പിച്ചവർക്കും പിന്തുണച്ചവർക്കും സുഹൃത്തുക്കൾക്കും നന്ദിപറയുന്നു. ചൊവ്വയിലേക്കടക്കമുള്ള ഗോളാന്തര യാത്രകൾ നമുക്കു മുന്നിലുണ്ട്. താൻ ജോലി തുടങ്ങുകയാണ്– നിലയത്തിലെ കപ്പോള(ജാലകം)യിൽ നിന്നുള്ള വിഡിയോ പങ്ക് വച്ച് അനിൽ മേനോൻ പറഞ്ഞു.
ഭൂമിയേയും മറ്റ് പ്രപഞ്ച ദൃശ്യങ്ങളേയും നിലയത്തിൽ നിന്ന് നിരീക്ഷിക്കാൻ സജ്ജമാക്കിയിരിക്കുന്ന ഭാഗമാണ് കപ്പോള. മലയാളി വേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും റഷ്യക്കാരായ മറ്റ് രണ്ടു പേരും ബുധൻ പുലർച്ചെയാണ് നിലയത്തിലെത്തിയത്. ഏതാനും മണിക്കൂറുകൾ വിശ്രമത്തിന് ശേഷം നിലയത്തിന്റെ പ്രവർത്തനങ്ങളും ദിനചര്യകളും പരിചയപ്പെട്ടു.
അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. നിലവിൽ ദൗത്യം 74 ന്റെ ഭാഗമായ അദ്ദേഹം 26ന് 75ാം ദൗത്യ സംഘാംഗമായിമാറും. എട്ടുമാസമായി നിലയത്തിലുള്ള സെർജി മികായേവ്, കുദ് സെർച്ച്‌കോവ്, ക്രിസ് വില്ല്യംസ് എന്നിവർ ഭൂമിയിലേക്ക് മടങ്ങുന്നതോടെയാണിത്. അടുത്ത വർഷം മാർച്ച് അവസാനം വരെ നിലയത്തിൽ കഴിയുന്ന അനിൽ ബഹിരാകാശത്ത് മനുഷ്യ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, രക്തചംക്രമണവ്യവസ്ഥയുടെ പ്രതികരണം, അസ്ഥികൾക്കും പേശികൾക്കുമുണ്ടാകുന്ന മാറ്റം തുടങ്ങിയ പഠിക്കും.











0 comments