‘ദൈവത്തിന്റെ കൈ’ പതിഞ്ഞ പന്തിന് മോഹവില; ലേലത്തില്‍ പോയത് കോടികൾക്ക്

ന്യൂയോർക്ക്: അർജന്റീന ഇതിഹാസം ദ്യേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ പന്ത് ലേലത്തിൽ പോയി. അമേരിക്കയിൽ നടന്ന ലേലത്തിൽ ഏകദേശം 28 കോടി രൂപയ്ക്കാണ് (2.5 ദശലക്ഷം പൗണ്ട്) പന്ത് വിറ്റുപോയത്. 1986 മെക്സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറഡോണ കൈ കൊണ്ട് ഗോൾ നേടിയത്.
ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മുകളിലൂടെ മറഡോണ തന്റെ കൈകൊണ്ട് പന്ത് തട്ടി വലയിലിട്ടുകയായിരുന്നു. പിന്നീട് ഗോൾ അനുവദിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസറിന്റെ തീരുമാനം വലിയ വിവാദമായി മാറി. 'അല്പം മറഡോണയുടെ തലകൊണ്ടും, അല്പം ദൈവത്തിന്റെ കൈകൊണ്ടും' (a little with the head of Maradona and a little with the hand of God) എന്ന മറഡോണയുടെ പ്രസ്താവനയിലൂടെയാണ് 'ദൈവത്തിന്റെ കൈ' എന്ന പേരിൽ ചരിത്രത്തിൽ പ്രശസ്തമായത്.
ഇതേ മത്സരത്തിൽ തന്നെയാണ് ലോകത്തെ വിസ്മയിപ്പിച്ച മറഡോണയുടെ 'നൂറ്റാണ്ടിന്റെ ഗോൾ' പിറന്നത്. മധ്യരേഖയ്ക്ക് സമീപം 60 മീറ്റർ അകലെനിന്ന് പന്ത് സ്വീകരിച്ച മറഡോണ വെറും 11 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളായ പീറ്റർ ബേർഡ്സ്ലി, പീറ്റർ റീഡ്, ടെറി ബുച്ചർ, ടെറി ഫെൻവിക് എന്നിവരെയും ഒടുവിൽ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെയും വെട്ടിച്ച് ഗോൾ നേടുകയായിരുന്നു.










0 comments