അഫ്ഗാനിസ്ഥാനിൽ വീണ്ടും പരസ്യ വധശിക്ഷ: 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ നടപ്പാക്കിയത് 13കാരൻ

ഫോട്ടോ: എഎഫ്പി
കാബൂൾ: അഫ്ഗാനിസ്താനില്‍ വീണ്ടും പരസ്യ വധശിക്ഷ. ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ താലിബാൻ അധികൃതർ പരസ്യ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏകദേശം 80,000ത്തോളം ജനങ്ങൾ നോക്കിനിൽക്കെയാണ് അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വെച്ച് വധിച്ചത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ പതിമൂന്നുകാരനാണ് വെടിവെച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻഡ്‌സാദയാണ് വധശിക്ഷയ്ക്ക് അംഗീകാരം നൽകിയത്.
2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് നടക്കുന്ന 11-ാമത്തെ വധശിക്ഷയാണിത്. ശരീഅത്ത് നിയമങ്ങൾ രാജ്യത്ത് തിരികെയെത്തുന്നതിൻ്റെ സൂചന കൂടിയാണ് ഈ നടപടി. അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ വിലക്ക് ഉൾപ്പെടെയുള്ള മറ്റ് നിയമങ്ങളും താലിബാൻ നടപ്പാക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, മംഗൾ എന്ന വ്യക്തിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
വധശിക്ഷ നടപ്പാക്കുന്നത് കാണാൻ 80,000-ത്തോളം പേർ ഖോസ്റ്റിൽ തടിച്ചുകൂടിയിരുന്നു.
മംഗളിനൊപ്പം കേസിൽ പ്രതികളായി ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പേരുടെ (മക്കളാണെന്ന് കരുതപ്പെടുന്നു) വധശിക്ഷ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ ചില അവകാശികൾ വിദേശത്തായതിനാൽ അവർ ഹാജരാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതായി കോടതി പ്രസ്താവനയിൽ അറിയിച്ചു.
പരസ്യ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് എക്‌സിലൂടെ ഇത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരസ്യ വധശിക്ഷകൾ മനുഷ്യത്വരഹിതവും ക്രൂരവുമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണ്. ഇത്തരം വധശിക്ഷകൾ മനുഷ്യാവകാശങ്ങളുടെയും അന്തസ്സിൻ്റെയും കടുത്ത ലംഘനമാണെന്നും ഇത് ഇസ്ലാമിക നിയമങ്ങൾക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments