print edition ബ്രിട്ടനിൽ ഭരണകക്ഷിക്ക് കനത്ത തിരിച്ചടി; റിഫോം യുകെ പാർടിക്ക് വൻ മുന്നേറ്റം

ലണ്ടൻ: ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കീർ സ്‌റ്റാർമറുടെ ലേബർ പാർടിക്കേറ്റത് കനത്ത തിരിച്ചടി. ആയിരത്തോളം സീറ്റുകളാണ് പാർടിക്ക് നഷ്‌ടമായത്. 27 വർഷമായി ഭരണത്തിലിരുന്ന വെയിൽസിലും അധികാരംപോയി. ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കുടിയേറ്റ വിരുദ്ധ നിലപാടുള്ള റിഫോം യുകെ പാർടിയാണ്. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള പാർടി ഇംഗ്ലണ്ടിലുടനീളം ആയിരത്തി മുന്നൂറോളം സീറ്റുകൾ നേടി. വടക്കൻ ഇംഗ്ലണ്ടിലെ ലേബർ പാർടിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇവർക്ക് സാധിച്ചു. ഗ്രീൻ പാർടിയും നേട്ടമുണ്ടാക്കി. സ്കോട്ട്‌ലൻഡിൽ സ്കോട്ടിഷ് നാഷണൽ പാർടിയും വെയിൽസിൽ പ്ലെയ്ഡ് സിമ്രുവും നേട്ടമുണ്ടാക്കി.
കീർ സ്റ്റാമർ അധികാരമേറ്റ് രണ്ട് വർഷം തികയുന്നതിന് മുൻപ് നടന്ന ഈ വോട്ടെടുപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള ജനവിധി ആയാണ് വിലയിരുത്തപ്പെട്ടത്. സ്റ്റാമർ രാജിവെക്കണമെന്ന ആവശ്യം പാർടിക്കുള്ളിൽ ശക്തമായി. എന്നാൽ തിരിച്ചടിക്ക് പിന്നാലെ സ്‌റ്റാർമർ ഭരണരംഗത്ത് സമൂലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളെ പ്രധാന ഉപദേശക സ്ഥാനങ്ങളിലേക്ക് തിരികെ വിളിച്ചു. മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, മുൻ ഡെപ്യൂട്ടി ലീഡർ ഹാരിയറ്റ് ഹർമൻ എന്നിവരാണ് പുതുതായി ചുമതലയേറ്റെടുക്കുക. സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വർധിച്ചതുമാണ് ലേബർ പാർടിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി സ്‌റ്റാർമർ രാജ്യത്തെ അഭിസംബോധന ചെയ്യും.










0 comments