ബലൂചിസ്ഥാനിൽ ഭീകരാക്രമണ പരമ്പര; 8 മരണം, 17 പേർക്ക് പരിക്ക്‌

terrorist attack in pak

photo credit: X

വെബ് ഡെസ്ക്

Published on Mar 27, 2025, 10:11 PM | 2 min read

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രണ്ട് ഭീകരാക്രമണങ്ങളിലായി എട്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ട്‌.


വ്യാഴാഴ്ച ക്വറ്റയിലെ ബറേച്ച് മാർക്കറ്റ് പ്രദേശത്ത് പൊലീസ് വാഹനത്തിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌ഫോടക വസ്‌തു (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി))വെന്നും അത് പൊലീസ് വാഹനത്തിന് സമീപത്ത്‌ വെച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ നാലുപേരുടെ നില ഗുരുതരമാണ്‌.


ബുധനാഴ്ച രാത്രി പാസഞ്ചർ ബസിൽ നിന്ന് പഞ്ചാബിൽ നിന്നുള്ള ആറ് പേരെ ആക്രമികൾ വെടിവച്ചു കൊന്നു. കൂടാതെ മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച വൈകുന്നേരം ഒർമാര ഹൈവേയിലെ കൽമത്ത് പ്രദേശത്തിന് സമീപം ഗ്വാദറിൽ നിന്ന് കറാച്ചിയിലേക്ക് പോകുന്ന പാസഞ്ചർ ബസ് ആയുധധാരികളായ ആളുകൾ തടഞ്ഞുനിർത്തിയാണ് ആക്രമണം നടത്തിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ഹഫീസ് ബലൂച്ച് പറഞ്ഞു."ഐഡി കാർഡുകൾ പരിശോധിച്ചതിന് ശേഷം ആയുധധാരികൾ ആറ് യാത്രക്കാരെ കൊലപ്പെടുത്തി, മറ്റ് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി," അദ്ദേഹം പറഞ്ഞു. ഇരകളെല്ലാം രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.


പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും യാത്രക്കാരുടെ കൊലപാതകത്തിൽ അപലപിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യചികിത്സ നൽകണമെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കുന്നതിനായി അന്വേഷണം നടത്തണമെന്നും ഷെഹ്ബാസ് ഷെരീഫ്‌ ഉത്തരവിട്ടു.


നിരപരാധികളായ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി അവരുടെ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നത് ഹീനവും ഭീരുത്വപരവുമായ പ്രവൃത്തിയാണെന്ന്‌ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. അക്രമികളെ നിയമത്തിനു മുമ്പിൽകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ മാസം ആദ്യം നിരോധിത വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) 440 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചിയതിനെത്തുടർന്ന് പ്രവിശ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ആക്രമണങ്ങൾ. ട്രെയിൻ റാഞ്ചലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു.


ഈ ആഴ്ചയുടെ തുടക്കത്തിൽ, രണ്ട് വ്യത്യസ്തആക്രമണങ്ങളിലായി നാല് പൊലീസുകാരെയും നാല് തൊഴിലാളികളെയും അജ്ഞാതരായ ആയുധധാരികൾ കൊലപ്പെടുത്തി. മാർച്ച് 17 ന് പ്രവിശ്യയിലെ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) വസതിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നോഷ്കി ജില്ലയിലെ ഒരു ഹൈവേയിൽ ബലൂച് തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ ഒരു അർദ്ധസൈനിക വാഹനവ്യൂഹത്തെ ആക്രമിച്ച് മൂന്ന് ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ ദീർഘകാലമായി കലാപങ്ങളുടെ കേന്ദ്രമാണ്.





deshabhimani section

Related News

0 comments
Sort by

Home