സുഡാനിൽ സൈനിക വിമാനം തകർന്നു: 46 മരണം

photo credit: X
പോർട്ട് സുഡാൻ: സുഡാനിലെ ഖാർത്തൂമിനടുത്ത് സൈനിക വിമാനം തകർന്നുവീണ് 46 പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് പേർക്ക് പരിക്ക്.
സുഡാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്‌ന വ്യോമതാവളത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അന്റോനോവ്
എന്ന സൈനിക വിമാനമാണ് ജനവാസമേഖലയിൽ തകർന്നുവീണത്.
സുഡാനിലെ അർധ സൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നെന്ന് പ്രാദേശിക സർക്കാർ ബുധനാഴ്ച അറിയിച്ചു.
വലിയ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സമീപ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. കുട്ടികൾ ഉൾപ്പെടെയുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക സർക്കാർ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
2023 ഏപ്രിൽ മുതൽ സുഡാനിൽ സംഘർഷങ്ങൾ നടക്കുകയാണ്. അർധ സൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാൻ സൈന്യവും തമ്മിൽ 2023 ഏപ്രിലിനും 2024 ജൂണിനുമിടയിലായി സംഘർഷങ്ങളിൽ 28,000 പേരോളം ഇതുവരെ കൊല്ലപ്പെട്ടു. മാസങ്ങളായി ഖാർത്തുമിൽ ഇരുപക്ഷങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയായിരുന്നെങ്കിലും അടുത്തിടെ ആർഎസ്‌എഫിനെ സുപ്രധാന കേന്ദ്രങ്ങളിൽനിന്ന് പിന്നോട്ടുപായിക്കാൻ സൈന്യത്തിന് കഴിഞ്ഞിരുന്നു. ഇതെത്തുടർന്നാണ് ഖാർത്തുമിലെ മാർക്കറ്റിന് നേരെ നടന്ന ആക്രമണം. യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രകാരം ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്. കൂടാതെ 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്.










0 comments