കാൽവഴുതി കൊക്കയിൽ വീണു, മൗണ്ട് മക്സിൻലിയിൽ മൂന്ന് പര്‍വ്വതാരോഹകര്‍ മരിച്ചു

അലാസ്ക: വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ അലാസ്കയിലെ മൗണ്ട് മക്സിൻലിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പർവ്വതാരോഹകർ മരിച്ചു. കാൽവഴുതി മഞ്ഞുപുതഞ്ഞ കൊക്കയിൽ വീണാണ് അപടകടം. സംഘത്തിലെ നാലാമത്തെ ആളെ ഗുരുതരാവസ്ഥയിൽ മലമുകളിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപെടുത്തി.
ഏഴ് പേരടങ്ങുന്ന ഒരു ലാത്വിയൻ പർവ്വതാരോഹക സംഘമാണ് അപകടത്തിൽപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 18,200 അടി ഉയരത്തിലുള്ള 'ഡെനാലി പാസ്' എന്ന അപകടം നിറഞ്ഞ സ്ഥലത്താണ് അപകടം.
ഡെനാലി പാസിനും 17,000 അടി ഉയരത്തിലുള്ള ഹൈ ക്യാമ്പിനും ഇടയിലുള്ള പ്രദേശം അപകടം പിടിച്ചതാണ്. ഇവിടെ ഭൂരിഭാഗം അപകടങ്ങളും ഇറക്കം ഇറങ്ങുമ്പോൾ വഴുതിവീഴുന്നത് കൊണ്ടാണ്. വർഷത്തിൽ 1,000 മുതൽ 1,200 വരെ ആളുകളാണ് ഈ കൊടുമുടി കീഴടക്കാൻ ശ്രമിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലാണ് സീസൺ. 17 ദിവസത്തോളം നീളുന്ന യാത്രയിൽ പകുതിയിൽ താഴെ ആളുകൾക്ക് മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താറുള്ളൂ.
കടുത്ത കാലാവസ്ഥ കാരണം ഡെനാലി നാഷണൽ പാർക്ക് അധികൃതർക്ക് കൃത്യസമയത്ത് പർവ്വതാരോഹകരുടെ അടുത്തെത്താൻ സാധിച്ചില്ല. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.









0 comments