ബംഗ്ലാദേശിൽ ലോറി മറിഞ്ഞ് 15 മരണം

ധാക്ക: സെൻട്രൽ ബംഗ്ലാദേശിലെ പ്രധാന ഹൈവേയിൽ ഇരുമ്പ് കമ്പികൾ കയറ്റിയ ലോറി മറിഞ്ഞ് 15 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തങ്കാലി ജില്ലയിലെ ഗ്രാമ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ലോറിക്ക് മുകളിൽ കയറിയ യാത്രക്കാരാണ് മരിച്ചവരിൽ അധികവും.
വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിനെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ജമുന പാലത്തിന്റെ കിഴക്ക് ഭാഗത്താണ് അപകടം നടന്നത്.
തുറമുഖ നഗരമായ ചട്ടോഗ്രാമിൽ നിന്നും വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ഈദ്-ഉൽ-അദ്ഹ പ്രമാണിച്ചുള്ള 10 ദിവസത്തെ അവധി തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാത്ത സാധാരണക്കാരായ യാത്രക്കാരാണ് ഈ ലോറിയിൽ ഉണ്ടായിരുന്നത്. വഴിയിൽ പലയിടങ്ങളിൽ നിന്നായി ഇവർ വണ്ടിയിൽ കയറിയതാണെന്ന് പോലീസ് കരുതുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. അശ്രദ്ധമായ ഡ്രൈവിംഗ്, ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ, മോശം റോഡുകൾ എന്നിവയാണ് ഇവിടുത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 32,000-ത്തോളം ആളുകൾ ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്.










0 comments