ശ്രീലങ്കയിൽ വയോജന മന്ദിരത്തിലുണ്ടായ തീപിടിത്തത്തിൽ 12 മരണം

കൊളംബോ: ശ്രീലങ്കയിൽ മുതിര്‍ന്നവര്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ തീപിടിത്തത്തിൽ 12 പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊളംബോയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ തെക്കുകിഴക്കായി കലുതാര ജില്ലയിലെ അങ്കുരുവത്തോട്ടുളള 'മാവ്പിയ സെവന എൽഡർലി കെയർ ഹോമിൽ' വൈകുന്നേരം 5:30 ഓടെയായിരുന്നു അപകടം.
അപകടസ്ഥലത്തു വെച്ചുതന്നെ 10 അന്തേവാസികൾ മരണപ്പെട്ടു. പരിക്കേറ്റ രണ്ടുപേര്‍ ഹൊരണ ബേസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയും മരണത്തിന് കീഴടങ്ങി. അപകടസമയത്ത് എഴുപതിലധികം മുതിർന്ന പൗരന്മാർ ഈ വയോജന മന്ദിരത്തിൽ ഉണ്ടായിരുന്നു. ഇതിൽ 51 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ സ്കൂളിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്.പരിക്കേറ്റ ഏഴുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ഉടമയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീലങ്കയിൽ സമീപകാലത്തുണ്ടായ തീപിടിത്തങ്ങളിൽ ഏറ്റവും കൂടുതൽ ആളപായമുണ്ടായ അപകടമാണ്.
നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് തീ പൂർണ്ണമായും അണച്ചത്. ഹൊരണ മജിസ്‌ട്രേറ്റ് ലക്ഷ്മിനി വിതാനഗമഗെയുടെ സാന്നിധ്യത്തിൽ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിൽ, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരിഞ്ഞുപോയ മൃതദേഹങ്ങൾ കണ്ടെടുത്തു. മനുഷ്യർക്ക് പുറമെ ഒരു പൂച്ചയുടെ മൃതദേഹവും ഇതിൽ ഉൾപ്പെടുന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.









0 comments