സുപ്രീം കോടതി വിധി തള്ളി ട്രംപ്: 10 ശതമാനം താരിഫ് കൂടി പ്രഖ്യാപിച്ചു

വാഷിങ്ടൻ: വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്കുമേൽ അധിക തീരുവകൾ അടിച്ചേൽപ്പിച്ച നടപടി റദ്ദാക്കിയ യുഎസ് സുപ്രീംകോടതി നടപടിക്ക് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ശതമാനം ആഗോള താരിഫ് കൂടി പ്രഖ്യാപിച്ചു. വിവിധരാജ്യങ്ങൾക്ക് താൻ ചുമത്തിയ തീരുവകൾ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ അപമാനകരം എന്ന് വിശേഷിപ്പിച്ച ശേഷമാണ് പുതിയ തീരുമാനം. സാമ്പത്തിക കമ്മി പരിഹരിക്കാൻ 150 ദിവസത്തേക്ക് താൽക്കാലികമായി സർചാർജ് ചുമത്താൻ പ്രസിഡന്റിനെ അനുവദിക്കുന്ന 1974-ലെ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് പുതിയ പ്രഖ്യാപനം. മുമ്പ് ചുമത്തിയ താരിഫുകൾ തുടരുമെന്നും ട്രംപ് പറഞ്ഞു.
ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമപ്രകാരമാണ് ട്രംപ് രാജ്യങ്ങൾക്കുമേൽ ഭീമൻ തീരുവകൾ ചുമത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് ഭരണഘടന പ്രസിഡന്റിന് അല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നത്. എന്നാൽ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ, എല്ലാ വ്യാപാര പങ്കാളികളിലും താരിഫ് ചുമത്താൻ ട്രംപ് തയ്യാറായത് ഭരണഘടനയെ നിരാകരിക്കുന്നതാണ്. താരിഫ് ചുമത്താനുള്ള അധികാരത്തെക്കുറിച്ചുള്ള അസാധാരണമായ വാദത്തെ ന്യായീകരിക്കാൻ പ്രസിഡന്റ് കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരം ചൂണ്ടിക്കാണിക്കണമെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളെ ഉദ്ധരിച്ച് ചീഫ് ജസ്‌റ്റിസ് വിധിന്യായത്തിൽ പറഞ്ഞു.










0 comments