print edition യുദ്ധപ്രതിസന്ധി രൂക്ഷം: ആക്രമണം തുടരാൻ ട്രംപ്; യുദ്ധാഗ്നി പടരുമെന്ന് ഇറാൻ

വാഷിങ്‌ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളെച്ചൊല്ലി പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നു. ഇറാനെതിരെ കടുത്ത സൈനിക നടപടി "അതീവ ശക്തമായി’ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. യുഎസ് നീക്കം പ്രാദേശിക യുദ്ധത്തിന് വഴിതുറക്കുമെന്നും മേഖലയിലെ രാജ്യങ്ങൾ യുദ്ധാഗ്നിയിൽ ഇല്ലാതാകുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മേധാവി മുന്നറിയിപ്പ് നൽകി. യുദ്ധം പടരാൻ സാധ്യതയുള്ളതിനാൽ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് യുഎസ് വിദേശ വകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
മേരിലാൻഡിലെ ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ യുദ്ധാഹ്വാനം. യുഎസ് സൈനിക നടപടി ദീർഘകാലം തുടരുമെന്ന സൂചനയും നൽകി. കഴിഞ്ഞമാസം ഒപ്പുവച്ച താൽക്കാലിക സമാധാനക്കരാർ ലംഘിച്ച് ഇറാൻ വാണിജ്യക്കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയും യുഎസ് സൈനികരെ വധിക്കുകയും ചെയ്തതായി വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലെവിറ്റ് ആരോപിച്ചു.
കുവൈത്തിൽ ഡ്രോൺ ആക്രമണം
ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് യുഎസ് താവളങ്ങൾ ലക്ഷ്യമിക്ക് ഇറാൻ ഡ്രോണുകൾ എത്തി. ആക്രമണത്തെ പ്രതിരോധിച്ചതായും ആളപായമില്ലന്നും കുവൈത്ത് സൈന്യം അറിയിച്ചു. തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഡ്രോൺവേട്ടയെന്ന് കുവൈത്ത് സൈനികമേധാവി ആരോപിച്ചു. ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനുനേരെ മിസൈൽ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് നാവികസേന സ്ഥിരീകരിച്ചു. കപ്പലിന്റെ എൻജിൻ റൂമിന് കേടുപറ്റി.
ഗാസയിൽ കൂട്ടക്കൊല തുടരുന്നു
ഹമാസ് ആയുധംതാഴെവയ്ക്കാനും അധികാരം സ്വതന്ത്ര പലസ്തീൻ ഭരണത്തിന് കൈമാറാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടും ഗാസയിൽ ഇസ്രയേൽ കൂട്ടക്കൊല തുടരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി മധ്യ–-വടക്കൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിൽ പ്രഖ്യാപിച്ച സമാധാനക്കരാറിന്റെ ഭാഗമായാണ് ഹമാസ് ഒത്തുതീർപ്പിന് തയ്യാറായത്. ഈ കരാർ പ്രകാരം ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിന്മാറണം. എന്നാൽ, ഹമാസുമായുള്ള കരാർ അംഗീകരിക്കാൻ കഴിയില്ലെന്നും ഗാസയിലെ ആക്രമണം തുടരണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രി ഇതാമർ ബെൻഗ്വീർ രംഗത്തെത്തി.










0 comments