ലൊസ് ആഞ്ചലസിലെ കാട്ടുതീ: മരണസംഖ്യ 16 ആയി, മരിച്ചവരിൽ ടെലിവിഷൻ താരവും

image credit: X
ലൊസ് ആഞ്ചലസ് : ലൊസ് ആഞ്ചലസിൽ മഹാദുരന്തം വിതച്ച കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 16 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ടെലിവിഷൻ താരവും ഉൾപ്പെടുന്നു. കിഡ്ഡി കേപ്പേഴ്സ് എന്ന ടിവി പരമ്പരയിലെ അഭിനേതാവായ റോറി കാല്ലം സൈക്സ് തീപിടിത്തത്തിൽ മരണമടഞ്ഞതായി റോറിയുടെ മാതാവ് സമൂഹമാധ്യമം വഴി അറിയിച്ചു. മാലിബുവിലുള്ള എസ്റ്റേറ്റിൽ തീപടർന്നതിനെത്തുടർന്നാണ് അന്ത്യം.
വെള്ളിയാഴ്‌ചയാണ് ലൊസ് ആഞ്ചലസിൽ തീ പടർന്നുതുടങ്ങിയത്. തീപിടിത്തം ആറ് മേഖലകളിൽ തുടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. ഹോളിവുഡ് താരങ്ങളടക്കമുള്ള നിരവധി പേരുടെ വസതികളുള്ള പ്രദേശത്താണ് തീപടർന്നത്. പതിനായിരത്തിലേറെ വീടുകൾ ചാരമായി. പതിനായിരങ്ങളുടെ വീടുകൾ വാസയോഗ്യമല്ലാതായി. ന്യൂയോർക്കിലും രണ്ടിടത്ത് തീപിടിച്ചു. ചാരവും പുകയും മൂടിയതിനാൽ ലൊസ് ആഞ്ചലസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1.3 കോടിയാണ് ലൊസ് ആഞ്ചലസിലെ ജനസംഖ്യ. ജനങ്ങൾ ഇപ്പോഴും പ്രദേശത്തുനിന്ന് പലായനം ചെയ്യുകയാണ്. ഇതുവരെ 14 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ലൊസ് ആഞ്ചലസിന് ചുറ്റുമുള്ള ഏകദേശം 38,000 ഏക്കർ സ്ഥലത്തെ കൃഷിയും വീടുകളും കെട്ടിടങ്ങളുമുൾപ്പെടെയുള്ളവ നശിച്ചു. ഏറ്റവും കൂടുതൽ ദുരന്തംവിതച്ച പലിസാഡ്‌സിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇവിടെ 21,000 ഏക്കർ സ്ഥലത്താണ് തീപടർന്നുപിടിച്ചത്. ഈറ്റൺ നഗരത്തിലെ 14,000 ഏക്കറിലധികം സ്ഥലത്ത് അഗ്നിബാധയുണ്ടായി. തീപിടിത്തത്തിൽ ഹോളിവുഡ് നടൻ ആന്റണി ഹോപ്‌കിങ്‌സിന്റെ വീട് പൂർണമായും കത്തിനശിച്ചു. നടൻ അർനോൾഡ് ഷ്വാസ്നെഹറിന്റെ വീടും അഗ്നിബാധ ഭീഷണിയിലാണ്.
0 comments